തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വൻ പോര് (V Sivankutty slams Arya Rajendran). മുൻ മേയർ ആര്യ രാജേന്ദ്രന്റെ വിവാദപരമായ പ്രവർത്തികളും ജനങ്ങളോടുള്ള സമീപനവുമാണ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയതെന്ന് മുൻ മന്ത്രി കൂടിയായ വി. ശിവൻകുട്ടി യോഗത്തിൽ കടന്നാക്രമിച്ചു. ആര്യക്കെതിരെ ജനങ്ങൾക്കിടയിൽ കടുത്ത രോഷമാണ് നിലനിൽക്കുന്നതെന്നും സ്വന്തം പ്രചാരണ വേളയിൽ ഇത് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും ശിവൻകുട്ടി തുറന്നടിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണ നേതൃത്വത്തിന്റെ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ.
മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻ മേയർ ആര്യ രാജേന്ദ്രൻ എത്തിയപ്പോൾ തന്നെ കടുത്ത ജനരോഷമാണ് ഉയർന്നതെന്ന് വി. ശിവൻകുട്ടി യോഗത്തിൽ ആരോപിച്ചു. പ്രചാരണ വാഹനത്തിൽ ആര്യയെ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ള വോട്ടർമാർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. കാറിത്തുപ്പുന്നതിന് തുല്യമായ രീതിയിലായിരുന്നു പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രതികരണമെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
ആര്യ രാജേന്ദ്രൻ പ്രതിനിധീകരിക്കുന്ന വാർഡിൽ ചുരുങ്ങിയത് 1400 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷമാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് അവിടെ ലഭിച്ചത്. ഈ വോട്ട് ചോർച്ചയ്ക്ക് കാരണം മുൻ മേയറുടെ ജനവിരുദ്ധ നിലപാടുകളോടുള്ള വോട്ടർമാരുടെ കടുത്ത അതൃപ്തിയാണെന്നും ശിവൻകുട്ടി യോഗത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തുടർച്ചയായ വിവാദങ്ങളും കെടുകാര്യസ്ഥതയും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. തോൽവിക്ക് പിന്നാലെ ജില്ലയിലെ പ്രമുഖ നേതാക്കൾ തന്നെ പരസ്യമായ ചേരിതിരിവിലേക്ക് നീങ്ങുന്നത് വരും ദിവസങ്ങളിൽ തലസ്ഥാനത്തെ സിപിഎമ്മിൽ കൂടുതൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴിതുറക്കും.
Story Summary: In a heated CPI(M) district committee meeting in Thiruvananthapuram, former minister V. Sivankutty strongly blamed former mayor Arya Rajendran for the election defeat. He stated that Arya faced severe public wrath during the campaign, which resulted in a massive vote bank depletion even in her own ward.

