തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എം.എൽ.എമാരെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം നേതൃതലത്തിൽ ധാരണയായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.(CPM agrees to give seats to all 9 sitting MLAs, Party may take over Thiruvananthapuram Central seat)
മുൻ മന്ത്രി ആന്റണി രാജു തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി അയോഗ്യനായ സാഹചര്യത്തിൽ, ജനാധിപത്യ കേരള കോൺഗ്രസ് കൈവശം വെച്ചിരുന്ന ഈ സീറ്റ് സി.പി.എം ഏറ്റെടുക്കാൻ ഏകദേശ ധാരണയായിട്ടുണ്ട്. സിറ്റിംഗ് എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ വി. ജോയി വീണ്ടും മത്സരിക്കണമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്. അദ്ദേഹം മാറിനിൽക്കുകയാണെങ്കിൽ ശൈലജ ബീഗം, മടവൂർ അനിൽ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
നിലവിൽ ജനതാദൾ മത്സരിക്കുന്ന കോവളം സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക തലത്തിൽ ശക്തമാണ്. ഇക്കാര്യത്തിലും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. മന്ത്രി വി. ശിവൻകുട്ടി (നേമം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്) തുടങ്ങിയ പ്രമുഖർ തങ്ങളുടെ മണ്ഡലങ്ങളിൽ തന്നെ ജനവിധി തേടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച 10 സീറ്റുകളിലും മികച്ച വിജയം നേടാൻ സി.പി.എമ്മിന് സാധിച്ചിരുന്നു. ഈ ആധിപത്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർത്ഥി നിർണ്ണയം പുരോഗമിക്കുന്നത്.

