തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കി മ്യൂസിയം പൊലീസ്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖയുടെ യൂട്യൂബ് വീഡിയോകൾ പൊലീസ് വിശദമായി പരിശോധിക്കും. ഇതിനായി വീഡിയോകൾ ലഭ്യമാക്കാൻ യൂട്യൂബിന് പൊലീസ് കത്ത് നൽകും.(Complaint over disclosure of names of survivors, POCSO case entangles R Sreelekha)
സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. അതിജീവിതകളുടെ പേരുകൾ യൂട്യൂബ് ചാനലിലൂടെയും ബ്ലോഗിലൂടെയും വെളിപ്പെടുത്തിയെന്നാണ് പരാതി.
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആർ. ശ്രീലേഖ പ്രതികരിച്ചു. 33 വർഷം പൊലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് നിയമത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും അവർ പറഞ്ഞു. ഞാൻ പരാമർശിച്ച പെൺകുട്ടിക്ക് എഫ്.ഐ.ആറിൽ പ്രായപൂർത്തിയായിരുന്നില്ലെങ്കിലും അന്വേഷണത്തിൽ 18 വയസ്സിന് മുകളിലാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ പോക്സോ കേസ് നിലനിൽക്കില്ല. വ്യക്തി മരണപ്പെട്ട ശേഷം പേര് വെളിപ്പെടുത്തുന്നതിൽ തെറ്റില്ല. രാഷ്ട്രീയത്തിൽ വന്നത് മുതൽ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിവാദങ്ങൾ കുത്തിപ്പൊക്കാനാണ് ഈ നീക്കമെന്നും ആർ. ശ്രീലേഖ പറഞ്ഞു.
വിഷയത്തിൽ ആർ. ശ്രീലേഖയെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന് നിയമം അറിയാത്ത ആളല്ല ശ്രീലേഖയെന്നും, ഇത് ബോധപൂർവം ചെയ്തതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബന്ധപ്പെട്ട കേന്ദ്രങ്ങൾ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

