തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് (CMRL Exalogic case) സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഈ മൊഴി പ്രധാന തെളിവായി പരിഗണിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
2024 ഏപ്രിലിൽ ശശിധരൻ കർത്തയുടെ വസതിയിൽ നടത്തിയ ചോദ്യംചെയ്യലിനിടെയാണ് മൊഴി രേഖപ്പെടുത്തിയത്. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് വീണ വിജയനും അവരുടെ സ്ഥാപനമായ എക്‌സാലോജിക്കിനും പണം നൽകിയതെന്നും, അതിന് പ്രതിഫലമായി യാതൊരു സേവനവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയെന്നാണ് ഇഡി രേഖകളിൽ പറയുന്നത്.
അന്വേഷണ രേഖകൾ പ്രകാരം 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഏകദേശം ₹2.78 കോടി വീണ വിജയനും എക്‌സാലോജിക്കിനും കൈമാറി. ഇതിൽ വീണ വിജയന് പ്രതിമാസം ₹5 ലക്ഷം വീതവും എക്‌സാലോജിക് കമ്പനിക്ക് ₹3 ലക്ഷം വീതവും നൽകിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സേവനം ലഭിക്കാതെയാണ് ഈ സാമ്പത്തിക ഇടപാടുകൾ നടന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അന്വേഷണത്തിനിടെ നൽകിയ മൊഴിയിൽ സേവനങ്ങൾ നൽകിയിട്ടില്ലെന്ന കാര്യം വീണ വിജയനും സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായി വിവരം.
ഇതിന് പുറമെ, ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സാമ്പത്തിക സ്ഥാപനത്തിൽ നിന്ന് ₹50 ലക്ഷം വായ്പയും വീണ വിജയന് അനുവദിച്ചിരുന്നുവെന്നും അന്വേഷണ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. ശശിധരൻ കർത്തയുടെ പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി ഉടൻ നോട്ടീസ് നൽകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Story Summary:
ED has reportedly strengthened its investigation in the CMRL-Exalogic financial transactions case based on the statement of CMRL MD Sasidharan Kartha. The agency alleges that payments made to Veena Vijayan and Exalogic were not linked to any services rendered and further questioning is likely.


