തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസിനെയും കെ.എസ്.യുവിനെയും കടുത്ത ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് പ്രതിഷേധമല്ലെന്നും അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(Chief Minister Pinarayi Vijayan responds to KSU attack on Minister Veena George)
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് കണ്ണൂരിൽ കണ്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള കേരളത്തെ അധിക്ഷേപിക്കാനും ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് മന്ത്രിയെ ആക്രമിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
പ്ലാറ്റ്‌ഫോമിലേക്ക് നടക്കുകയായിരുന്ന മന്ത്രിയെ ആക്രമിച്ചത് രാഷ്ട്രീയമായല്ല, ‘രാഷ്ട്രീയ ആഭാസമായാണ്’ കാണാൻ കഴിയുന്നത്. സംഭവത്തിൽ ഒരു തരത്തിലും ഉൾപ്പെടാത്ത മന്ത്രിക്കെതിരെ ഇത്തരം അക്രമങ്ങൾ അഴിച്ചുവിടുന്നത് അത്യന്തം അപലപനീയമാണ്. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിൽ കലാപം ഉണ്ടാക്കാമെന്ന് കോൺഗ്രസ് നേതൃത്വം കരുതരുത്. ഈ ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കോൺഗ്രസിനും യു.ഡി.എഫ് നേതൃത്വത്തിനുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേൽക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്പീക്കർ എൻ എം ഷംസീറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

