കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നവരെ സ്ഥിരം കുറ്റവാളികളായോ ഗുണ്ടകളായോ കണക്കാക്കി കാപ്പ നിയമപ്രകാരം തടവിലാക്കാൻ സാധിക്കുമോ എന്ന കാര്യം കേരള ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നു. വിഷയം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, വിശദമായ വാദത്തിനായി കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.(Can KAAPA be imposed for possession of small quantities of drugs? High Court examines)
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് ഈ നിയമപ്രശ്നം പരിഗണിക്കുന്നത്. കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിക്കുന്നവരെ സ്ഥിരം മയക്കുമരുന്ന് കുറ്റവാളികളായോ ഗുണ്ടകളായോ കാണാൻ കഴിയില്ലെന്ന് വിലയിരുത്തി മൂന്നംഗ ബെഞ്ച് നേരത്തെ കാപ്പ പ്രകാരമുള്ള തടവ് റദ്ദാക്കിയിരുന്നു.
എന്നാൽ, പിന്നീട് ഈ ഉത്തരവിനോട് വിയോജിപ്പ് ഉയർന്നു. ലഹരിക്കടത്ത് സാമൂഹിക വിപത്താണെന്നും ചെറിയ അളവാണെങ്കിലും ആവർത്തിച്ച് കുറ്റം ചെയ്യുന്നത് കാപ്പയുടെ പരിധിയിൽ വരുമോ എന്നതിലും വ്യക്തത ആവശ്യമാണെന്ന് നിരീക്ഷണമുയർന്നു.



