തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലെന്ന് വ്യക്തമാക്കി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്ത് (BJP Councillor R Sugathan Missing). വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സുഗതൻ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതേത്തുടർന്ന് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ കൗൺസിലറെ കാണാനില്ലെന്ന് കാണിച്ച് ഡിവൈഎഫ്ഐ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സുഗതനെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി വട്ടിയൂർക്കാവ് പൊലീസ് അവകാശപ്പെടുമ്പോഴും, അദ്ദേഹം കൗൺസിലർ പദവിയിലുള്ള ഔദ്യോഗിക കാര്യങ്ങൾക്കായി സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമായി പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഭക്തിഗാനമേളയ്ക്കിടെ ബഹളമുണ്ടാക്കിയ സാമൂഹികവിരുദ്ധരെ തടയുക മാത്രമാണ് കൗൺസിലർ ചെയ്തതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു എന്നാണ് ഭരണപക്ഷത്തിന്റെ മറുവാദം. വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. കേസിലെ നാലാം പ്രതിയായ സന്തോഷ് എന്ന ബിജെപി പ്രവർത്തകനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നേരിട്ട് ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും രണ്ട് ദിവസം മുൻപ് വരെ വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ സുഗതൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിട്ടുണ്ട്. കൗൺസിലർക്കെതിരെ അതിരൂക്ഷമായ രാഷ്ട്രീയ വിമർശനമാണ് ഡിവൈഎഫ്ഐയും സിപിഎമ്മും പ്രദേശത്ത് ഉയർത്തുന്നത്.
Summary: The CPM and DYFI have raised allegations that BJP Councillor R. Sugathan from the Vazhottukonam division of Thiruvananthapuram Corporation has gone missing for a month. Police confirmed that Sugathan is absconding following an assault case registered during a temple festival incident in Vattiyoorkavu. While his anticipatory bail was rejected by the court, the councillor surprisingly remains active on social media platforms, frequently sharing updates regarding division-level welfare projects.

