കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇതിനിടെ, മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.(Attack on Health Minister, Case filed against CPM activists in the incident of assault on Youth League leader)
അക്രമത്തിൽ പരിക്കേറ്റ മന്ത്രി വീണാ ജോർജ് നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ.എസ്.യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ചുതിരിക്കുകയും ചെയ്തു എന്ന പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ട് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് രാത്രിയോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
പെരിങ്ങോമിൽ വെച്ച് മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിനെ മർദ്ദിച്ച സംഭവത്തിലാണ് ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്. മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു എന്ന കുറ്റമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ എ.കെ.ജി ആശുപത്രിക്ക് മുന്നിൽ വെച്ച് മന്ത്രിയെ കരിങ്കൊടി കാണിക്കുകയും വാഹനത്തിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആറ് യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഷിനാജ് ഉൾപ്പെടെയുള്ളവരാണ് റിമാൻഡിലായത്.

