കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ ഒടുവിൽ കടുത്ത നിയമപോരാട്ടത്തിലേക്ക് (AMMA association controversy). നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തറ എസ്‌ഐ രേഷ്മ എന്നിവർക്കെതിരെ നടി അൻസിബ ഹസ്സൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) നേരിട്ട് അന്വേഷണം നടത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. അതിനിടെ, സംഘടനയിലെ ഭാരവാഹികൾക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ തന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് കാണിച്ച് ‘അമ്മ’ മുൻ മാനേജർ അതുല്യയും പുതിയ പരാതിയുമായി രംഗത്തെത്തി.
വ്യാജ പരാതി ചമച്ച് തന്നെ മൂന്ന് മണിക്കൂറിലധികം പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചുവെന്നും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് അൻസിബ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്. തൃപ്പൂണിത്തറ എസ്‌ഐ രേഷ്മയും നടി ലക്ഷ്മിപ്രിയയും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തനിക്കെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്തത്, പൊതുസമൂഹത്തിൽ ഉണ്ടായ കടുത്ത അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അൻസിബ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതീവ ഗൗരവമുള്ള ഈ പരാതിയാണ് മുഖ്യമന്ത്രി തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറിയത്.
അതേസമയം മറുഭാഗത്ത്, ‘അമ്മ’യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ കൂടുതൽ തെളിവുകളുമായാണ് മുൻ മാനേജർ അതുല്യ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയിലെ ഉദ്യോഗസ്ഥർക്കെതിരെ മുൻപ് തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ തന്നെ നിരന്തരം മാനസികമായി ഉപദ്രവിക്കുന്നുവെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് അതുല്യയുടെ ആക്ഷേപം. ഭാരവാഹികളായ നീനാ കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയുള്ള ഫോൺ സംഭാഷണങ്ങളും ശബ്ദരേഖകളും അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സഹിതമാണ് അതുല്യ ഇത്തവണ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ ലേബർ ഓഫീസർക്കും പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ നടന്ന ഗൂഢാലോചനയും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
ഇതിനിടെ, നടൻ ടിനി ടോമുമായി ബന്ധപ്പെട്ട തന്റെ പരാതി അന്വേഷിക്കാൻ രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കണമെന്ന അൻസിബയുടെ ആവശ്യം ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗികമായി തള്ളി. പരാതി അന്വേഷിക്കാൻ പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ ഈ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നുമാണ് സംഘടനയുടെ പുതിയ തീരുമാനം.
Story Summary: The internal rift in the actors’ association AMMA escalates into a legal battle as DGP launches a probe into Ansiba Hassan’s complaint against Laxmipriya and a sub-inspector. Meanwhile, AMMA’s former manager Atulya files a fresh complaint alleging death threats and harassment by executive members.

