പാലക്കാട് ഇരട്ടക്കൊലക്കേസ്; കുറച്ച് വസ്തുതകൾ കൂടി അറിയിക്കാനുണ്ടെന്ന് പ്രതിഭാഗം; വിധി പറയുക തിങ്കളാഴ്ച
May 14, 2022, 15:33 IST
പാലക്കാട്: കല്ലാംകുഴി ഇരട്ടക്കൊലക്കേസിന്റെ വിധി പറയുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരൻ നൂറുദ്ദീൻ എന്നിവർ കൊല്ലപ്പെട്ട കേസിലാണ് വിധി പറയുന്നത് പാലക്കാട് കോടതി നീട്ടിയത്. കേസിൽ 25 പ്രതികളും കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയെങ്കിലും പ്രതിഭാഗത്തിനും വാദിഭാഗത്തിനും വീണ്ടും നിലപാടറിയിക്കാൻ കോടതി അവസരം നൽക്കുകയായിരുന്നു. വിശദമായ വാദത്തിന് ശേഷം ബുധനാഴ്ചയാണ് കേസിലെ 25 പ്രതികളും കുറ്റക്കാരെന്ന് വിധിച്ചത്. പതിമൂന്നിന് ശിക്ഷാവിധിയെന്നും കോടതി ഉത്തരവിട്ടു. ശിക്ഷാവിധിക്കായി കോടതി ചേർന്നപ്പോഴാണ് കുറച്ച് വസ്തുതകൾ കൂടി അറിയിക്കാനുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയത്. കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു. 2013 നവംബർ 21 ന് ലീഗ് പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. സാക്ഷി മൊഴിയും തെളിവുകളും ഇതെല്ലാം ശരിവയ്ക്കുന്നതാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനും കഴിഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഇരുപത്തി അഞ്ചു പേരിൽ ഭൂരിഭാഗവും ലീഗ് ഭാരവാഹികളോ പ്രവർത്തകരോ ആണ്.