പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വിചാരണക്കോടതി അറിയാതെ ആയുര്‍വേദ ചികിത്സ; സെൻട്രൽ ജയിൽ സുപ്രണ്ടിനോട് വിശദീകരണം തേടി
Nov 22, 2022, 12:37 IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വിചാരണക്കോടതി അറിയാതെ ആയുർവേദ ചികിത്സ നൽകിയ സംഭവത്തിൽ എറണാകുളം സി.ബി.ഐ. കോടതി വിശദീകരണം തേടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചൊവ്വാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കേസിന്റെ വിചാരണ ചുമതലയുള്ള സി.ബി.ഐ. കോടതി നിർദേശം നൽകിയിരിക്കുന്നത്.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ പീതാംബരനാണ് ചികിത്സനൽകിയത്. കഴിഞ്ഞമാസം 19-നാണ് പീതാംബരന് വിദഗ്ധചികിത്സ വേണമെന്ന് നിർദേശിച്ച് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നത്.
തുടർന്ന് മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ചികിത്സയ്ക്കായി ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റികയായിരുന്നു. പീതാംബരന് ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ചികിത്സയാണ് നിർദേശിച്ചത്. എന്നാൽ കോടതിയുടെ അനുമതിയില്ലാതെയായിരുന്നു ഈ നടപടി.