പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളി റാം നാരായൺ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി സി. കൃഷ്ണകുമാർ. സംഭവത്തെ ബിജെപിയുടെയും സംഘപരിവാറിന്റെയും തലയിൽ കെട്ടിവെക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(C Krishnakumar against CPM and Congress in Walayar mob lynching case)
മന്ത്രി എം.ബി. രാജേഷ് നടത്തിയത് പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ്. അട്ടപ്പാടി മധു കേസിനോ കൊണ്ടോട്ടിയിലെ രാജേഷ് മാഞ്ചി കേസിനോ ഇല്ലാത്ത രാഷ്ട്രീയ പശ്ചാത്തലം ഈ കേസിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. കൊല്ലപ്പെട്ട യുവാവ് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചത് കോൺഗ്രസുകാരാണ് എന്നും അദ്ദേഹം പറഞ്ഞു.
റാം നാരായണനെ മർദ്ദിച്ച സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായവർക്ക് പുറമെ കൃത്യത്തിൽ പങ്കെടുത്ത മറ്റ് ചിലർ നാടുവിട്ടതായും സൂചനയുണ്ട്.
അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകരാണ് റാം നാരായണനെ വിചാരണ ചെയ്തതെന്നും വംശീയ വിഷം പടർത്തുന്ന രാഷ്ട്രീയത്തിന്റെ ഇരയാണ് അദ്ദേഹമെന്നുമാണ് മന്ത്രി എം.ബി. രാജേഷ് നേരത്തെ പ്രതികരിച്ചത്.