തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ ദിക്ഷൽ മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടിയതിനെത്തുടർന്ന് ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.അഴൂർ മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.(8-year-old boy died of a snakebite, Hospital superintendent to submit report to DMO today)
കഴിഞ്ഞ ദിവസം പുലർച്ചെ കുട്ടി ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മതിയായ പരിചരണം ലഭിച്ചില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ വീട്ടിൽ നിന്ന് പിന്നീട് ഒരു മൂർഖൻ പാമ്പിനെ പിടികൂടി. കുടുംബത്തിന്റെ പരാതിയിൽ ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആരോഗ്യവകുപ്പ് കൂടുതൽ നടപടികളിലേക്ക് കടക്കും.

