വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുമായി എത്തിയ നോർത്രോപ്പ് ഗ്രമ്മൻ സിഗ്നസ് എക്സ്എൽ ബഹിരാകാശ പേടകത്തെ ബഹിരാകാശ നിലയം പിടിച്ചെടുത്തു. ഔദ്യോഗിക യൂട്യൂബ് ചാനലിലടക്കം ഇതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്.(Cygnus XL Cargo Craft approached at ISS, Successfully captured)
അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.50-ഓടെ നാസയുടെ ബഹിരാകാശ സഞ്ചാരികളായ ജാക്ക് ഹാതവേയും ക്രിസ് വില്യംസും ചേർന്നാണ് പേടകത്തെ പിടിച്ചെടുത്തത്. ബഹിരാകാശ നിലയത്തിലെ കൂറ്റൻ റോബോട്ടിക് കൈ ഉപയോഗിച്ചാണ് പേടകത്തെ സുരക്ഷിതമായി ബന്ധിപ്പിച്ചത്.
പിടിച്ചെടുത്ത സിഗ്നസ് പേടകത്തെ നിലയത്തിലെ ‘യൂണിറ്റി’ മോഡ്യൂളുമായി ഘടിപ്പിക്കും. ഇതിന് ശേഷമായിരിക്കും ചരക്കുകൾ ഇറക്കുന്നത്. ഏപ്രിൽ 11-ന് രാവിലെ 7.41-ന് ഫ്ലോറിഡയിലെ കേപ് കാനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് സിഗ്നസ് പേടകം വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് പേടകത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഏകദേശം 11,000 പൗണ്ട് (ഏകദേശം 5000 കിലോഗ്രാം) ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളും അവശ്യ സാധനങ്ങളുമാണ് നിലയത്തിൽ എത്തിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സന്നാഹങ്ങൾ എത്തിക്കുന്ന നാസയുടെ നോർത്രോപ്പ് ഗ്രമ്മൻ കൊമേഴ്‌സ്യൽ റീസപ്ലൈ സർവീസസ് (CRS-24) പരമ്പരയിലെ 24-ാമത് ദൗത്യമാണിത്.

