വയനാട് : ഉരുൾപൊട്ടൽ ദുരന്തം വിതച്ച ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ എൽഡിഎഫിന് കനത്ത പ്രഹരം. ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്ന് പ്രധാന ബൂത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് വ്യക്തമായ ഭൂരിപക്ഷം നേടി. ചൂരൽമലയിൽ 239 വോട്ടിന്റെയും മുണ്ടക്കൈയിൽ 289 വോട്ടിന്റെയും അട്ടമലയിൽ 327 വോട്ടിന്റെയും ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്.(UDF Wins Wayanad Landslide Zones T Siddique Kalpetta Victory 2026)
കൽപ്പറ്റ മണ്ഡലത്തിൽ 45,031 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ടി. സിദ്ദിഖ് വീണ്ടും നിയമസഭയിലെത്തുന്നത്. സിദ്ദിഖ് 97,379 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിന് 52,348 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. എൻഡിഎ സ്ഥാനാർത്ഥി പ്രശാന്ത് മലവയൽ 19,175 വോട്ടുകളും നേടി.
വയനാട് പുനരധിവാസം മുഖ്യ ചർച്ചാവിഷയമാക്കിയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തിലെ അനിശ്ചിതത്വവും ടൗൺഷിപ്പ് വിഷയത്തിൽ എംഎൽഎയുടെ ഇടപെടലുകളും സിപിഎം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെ തള്ളിക്കളയുന്ന ഫലമാണ് ദുരന്തമേഖലയിൽ നിന്നുണ്ടായത്. മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ചൂരൽമല, അട്ടമല വാർഡുകളിൽ എൽഡിഎഫ് വിജയിച്ചിരുന്നു എന്നത് കണക്കിലെടുക്കുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ഈ മാറ്റം ഇടത് ക്യാമ്പിനെ അമ്പരപ്പിച്ചിട്ടുണ്ട്.
Story Summary
The UDF secured a dominant victory in the landslide-hit areas of Wayanad, winning the Chooralmala, Mundakkai, and Attamala booths. T. Siddique retained the Kalpetta seat with a massive majority of over 45,000 votes, overcoming LDF’s rehabilitation-focused campaign and political allegations.

