തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിലും സിപിഐയിലും നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നു. പാർട്ടിയുടെ ഉറച്ച കോട്ടകളായ കണ്ണൂരിലെയും കാസർഗോട്ടെയും മണ്ഡലങ്ങൾ കൈവിട്ടതും മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാർട്ടിയിൽ കടുത്ത അമർഷമാണ് ഉയരുന്നത്.(LDF Leadership Crisis MV Govindan, Binoy Viswam Kerala Election 2026)
കണ്ണൂരിലെ കേഡർ വോട്ടുകളിൽ ഉണ്ടായ വൻ ചോർച്ചയാണ് നേതൃത്വത്തെ പ്രധാനമായും അലട്ടുന്നത്. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെ പരാജയം അവിശ്വസനീയമായാണ് പാർട്ടി കാണുന്നത്. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതും അവരെ മന്ത്രിയാക്കാൻ നീക്കം നടത്തിയതുമാണ് തിരിച്ചടിക്ക് കാരണമായതെന്ന വിമർശനം ശക്തമാണ്. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ പരാജയവും തിരിച്ചടിയായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അണികൾക്കിടയിൽ കടുത്ത വികാരമുണ്ട്. ധർമ്മടത്ത് പാർട്ടി വോട്ടുകൾ ചോർന്നതും ആദ്യഘട്ടത്തിൽ അദ്ദേഹം പിന്നിലായതും നാണക്കേടായെന്നാണ് വിലയിരുത്തൽ.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും പാർട്ടിയിൽ കലാപം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിടിവാശിയാണ് പരാജയത്തിന് കാരണമെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. നാദാപുരം, തൃശ്ശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിൽ കടുംപിടുത്തം തിരിച്ചടിയായെന്ന് ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു. നാളെ ചേരുന്ന എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ബിനോയ് വിശ്വത്തിനെതിരെയും മാറ്റം വേണമെന്ന ആവശ്യമുയരാൻ സാധ്യതയുണ്ട്. നേതൃത്വത്തിന്റെ നയപരമായ പാളിച്ചകളും ജനങ്ങളിൽ നിന്നുള്ള അകൽച്ചയുമാണ് ഇത്രയും വലിയൊരു തരംഗത്തിന് കാരണമായതെന്നാണ് ഇടത് കേന്ദ്രങ്ങളുടെ പ്രാഥമിക നിഗമനം.
Story Summary
The CPM and CPI are facing intense internal turmoil following the collapse of their strongholds in the assembly elections. Critics blame CPM State Secretary MV Govindan for the losses in Kannur, especially the Taliparamba and Payyanur seats. Similarly, CPI’s Binoy Viswam faces heat over poor candidate selection in key constituencies, with demands for leadership changes rising in both parties.

