തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, ഒരു പതിറ്റാണ്ട് നീണ്ട എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് വൻ വിജയത്തിലേക്ക്. 140 അംഗ നിയമസഭയിൽ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായതും, സി.പി.എം വിട്ടുപുറത്തുവന്ന വിമതർ മികച്ച പ്രകടനം കാഴ്ചവെച്ചതും ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷതയായി.(Kerala Election Results 2026, UDF sweeps victory )
യുഡിഎഫിന്റെ ഈ ചരിത്ര വിജയം കഴിഞ്ഞ 10 വർഷത്തെ ‘ദുർഭരണത്തിന്’ ജനം നൽകിയ കനത്ത തിരിച്ചടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം, മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് ഈ വിജയത്തിന് പിന്നിലെന്നും പറഞ്ഞു. ചരിത്രപരമായ അനിവാര്യതയായിരുന്നു ഈ ജയം. 100 സീറ്റ് കിട്ടുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയാണ് ഈ വിജയത്തിന്റെ യഥാർത്ഥ ശിൽപി, രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഏറ്റവും വലിയ ഞെട്ടൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്താണ് സംഭവിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് മുഖ്യമന്ത്രിയെ അപ്രതീക്ഷിതമായി പിന്നിലാക്കി മുന്നേറിയിരുന്നത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. ഭരണവിരുദ്ധ വികാരം ശക്തമായി വീശിയടിച്ചുവെന്നതിന്റെ ഏറ്റവും വലിയ തെളിവായി ഇത് മാറി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകളിൽ വിള്ളൽ വീഴ്ത്തിയത് പാർട്ടി വിട്ടുപുറത്തുവന്ന നേതാക്കളാണെന്നത് ശ്രദ്ധേയമാണ്.
പയ്യന്നൂരിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ അട്ടിമറി വിജയം നേടി. അമ്പലപ്പുഴയിൽ മുതിർന്ന നേതാവ് ജി. സുധാകരൻ സ്വതന്ത്രനായി മത്സരിച്ച് ലീഡ് ചെയ്യുന്നു. എം.വി. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമള മത്സരിച്ച തളിപ്പറമ്പിൽ, സി.പി.എം വിട്ടുവന്ന ടി.കെ. ഗോവിന്ദൻ മാസ്റ്റർ മുന്നേറ്റം തുടരുന്നു. കൊട്ടാരക്കരയിൽ മുൻ സി.പി.എം എംഎൽഎ ആയിരുന്ന അയിഷ പോറ്റി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് മന്ത്രി കെ.എൻ. ബാലഗോപാലിന് കനത്ത വെല്ലുവിളിയുയർത്തുന്നു.
പാർട്ടിക്കുള്ളിലെ ജീർണ്ണതയ്‌ക്കെതിരെ ശബ്ദമുയർത്താൻ ഇന്ന് സി.പി.എമ്മിൽ ആരുമില്ലെന്നും വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചുപോയെന്നും ചെന്നിത്തല പറഞ്ഞു. സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാർ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മന്ത്രിസഭയെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Summary
The 2026 Kerala Assembly Election results show a massive UDF wave, crossing 100 seats and potentially ending 10 years of LDF rule. Key highlights include the strong performance of CPM rebels like V. Kunjikrishnan and G. Sudhakaran, and CM Pinarayi Vijayan trailing in Dharmadam. Ramesh Chennithala credited Rahul Gandhi for the victory and termed it a mandate against “misrule.”

