Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു: കടുത്തുരുത്തിയിൽ നടുറോഡിൽ ദേഹത്ത് പെട്രോളൊഴിച്ച് പ്രവർത്തകൻ്റെ...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു: കടുത്തുരുത്തിയിൽ നടുറോഡിൽ ദേഹത്ത് പെട്രോളൊഴിച്ച് പ്രവർത്തകൻ്റെ ഭീഷണി, ഫ്ലക്സ് യുദ്ധം മുറുകുന്നു | Kerala Congress CM Tussle

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം അക്രമാസക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നു. കടുത്തുരുത്തിയിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത് വലിയ പരിഭ്രാന്തി പരത്തി. ദേഹത്ത് പെട്രോൾ ഒഴിച്ച് ആണ് പ്രതിഷേധിച്ചത്. (Kerala Congress CM Tussle Escalates As Supporters Hit Streets And Posters Multiply)

സംസ്ഥാനവ്യാപകമായി നേതാക്കൾക്കായി ഫ്ലക്സ് ബോർഡുകൾ ഉയരുകയാണ്. “പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന മുദ്രാവാക്യവുമായി വി.ഡി. സതീശനായി എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വ്യാപകമായി ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിലും കൊല്ലത്തും സതീശനായി പ്രകടനങ്ങൾ നടന്നു.

മറുഭാഗത്ത് കെ.സി. വേണുഗോപാലിനായി കൊല്ലം കുന്നത്തൂരിൽ യൂത്ത് കോൺഗ്രസ് ബോർഡുകൾ സ്ഥാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി വേണുഗോപാലിനെ ഉപമിച്ചുകൊണ്ടാണ് മറ്റൊരു പ്രചാരണം. ഇതിനിടെ തിരുവനന്തപുരത്ത് കെ.സി.യുടെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ചതും വിവാദമായിട്ടുണ്ട്.

ഇടുക്കി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സതീശൻ അനുകൂലികൾ നടത്തിയ പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ന് കോട്ടയത്തും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറും. ഈ ഗ്രൂപ്പ് പോര് ഹൈക്കമാൻഡിനെ വെട്ടിലാക്കിയിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ നിലപാടും പുറത്തുവന്നതിന് പിന്നാലെ പ്രവർത്തകർ തെരുവിലിറങ്ങുന്നത് അച്ചടക്ക ലംഘനമാണെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.

അതേസമയം, കോൺഗ്രസ് മുഖ്യമന്ത്രി നിർണ്ണയത്തിൽ എംഎൽഎമാരുടെ എണ്ണത്തിനാണ് പ്രഥമ പരിഗണനയെന്ന സൂചന നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ എംഎൽഎമാരുടെ പിന്തുണ ഏറെ പ്രധാനമാണെന്നും മറ്റു ഘടകങ്ങളേക്കാൾ ഇതിന് മുൻഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷകർക്ക് മുന്നിൽ താൻ പക്ഷം പിടിച്ചിട്ടില്ലെന്നും പുറത്തുവന്ന പിന്തുണ രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രങ്ങൾ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന വാർത്തകൾ തള്ളാതെ സന്ദീപ് വാര്യരും പ്രതികരിച്ചു. ആർക്കാണ് പിന്തുണ നൽകിയതെന്ന് പരസ്യമായി പറയാനില്ലെന്നും ജനാധിപത്യപരമായ രീതിയിലാണ് പാർട്ടി തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് വ്യക്തമാക്കിയ സന്ദീപ്, ലീഗിനെതിരായ മാത്യു കുഴൽനാടന്റെ പ്രസ്താവന കണ്ടിട്ടില്ലെന്നും പ്രതികരിച്ചു. വാരണാസിയിൽ മോദി കഷ്ടിച്ച് ജയിച്ചതുപോലെയാണ് ധർമ്മടത്ത് പിണറായിയുടെ വിജയമെന്നും അദ്ദേഹം പരിഹസിച്ചു.

63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേർ കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സണ്ണി ജോസഫ്, സന്ദീപ് വാര്യർ, സജീവ് ജോസഫ് തുടങ്ങിയവർ വേണുഗോപാൽ പക്ഷത്താണെന്നാണ് സൂചന. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 6 പേരുടെയും രമേശ് ചെന്നിത്തലയ്ക്ക് 8 പേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഭൂരിപക്ഷം മറികടന്ന് ഹൈക്കമാൻഡ് എന്ത് തീരുമാനമെടുക്കും എന്നതിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ഉറ്റുനോട്ടം.

Story Summary

The battle for the Kerala Chief Minister’s post in Congress has escalated into street protests and high-voltage drama. A worker in Kaduthuruthy threatened self-immolation for VD Satheesan, while rival camps continue their intense ‘flex war’ and demonstrations across the state.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.