ന്യൂഡൽഹി: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിയുതിർത്തു. ‘സന്മാർ ഹെറാൾഡ്’, ‘ജഗ് അർണവ്’ എന്നീ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കേൽക്കുകയോ കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല.(You Gave Clearance, Audio From Indian Ship During Hormuz Firing)
അപകടസമയത്ത് സന്മാർ ഹെറാൾഡിലെ ജീവനക്കാരൻ ഇറാൻ നാവികസേനയുമായി നടത്തിയ ആശയവിനിമയത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നു. “സെപാ നേവി… ഇത് മോട്ടോർ ടാങ്കർ സന്മാർ ഹെറാൾഡ് ആണ്. കടന്നുപോകാൻ നിങ്ങൾ തന്നെയാണല്ലോ അനുമതി നൽകിയത്. നിങ്ങളുടെ ലിസ്റ്റിൽ രണ്ടാമതായാണ് എന്റെ പേരുള്ളത്. എന്നിട്ടും ഇപ്പോൾ നിങ്ങൾ വെടിയുതിർക്കുന്നു. എന്നെ തിരിച്ചുപോകാൻ അനുവദിക്കൂ,” എന്ന് ജീവനക്കാരൻ പരിഭ്രാന്തിയോടെ പറയുന്നത് ഓഡിയോയിൽ കേൾക്കാം.
സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ കപ്പലുകൾക്കും നാവികർക്കും സുരക്ഷിത പാത ഒരുക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ ചൂണ്ടിക്കാട്ടി. നേരത്തെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കാമെന്ന് ഇറാൻ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധ സാഹചര്യത്തിൽ ഇറാന്റെ സൈനിക വിഭാഗങ്ങൾക്കിടയിലുള്ള ഏകോപനമില്ലായ്മയാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്ന് കരുതപ്പെടുന്നു. കടലിടുക്ക് തുറന്നുകൊടുക്കാനുള്ള മുൻ തീരുമാനം ശനിയാഴ്ച ഇറാൻ മാറ്റി. അമേരിക്കയുടെ നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാൻ വീണ്ടും നിയന്ത്രണം കടുപ്പിച്ചത്. ഹോർമുസ് കടലിടുക്കിലേക്ക് വരുന്ന കപ്പലുകൾ ശത്രുവിനെ സഹായിക്കുന്നവരായി കണക്കാക്കുമെന്നും അവ ലക്ഷ്യം വെക്കുമെന്നും ഇറാൻ ഗാർഡ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

