ന്യൂഡൽഹി: ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ഇന്ന് മുതൽ ഏപ്രിൽ 21 വരെ നീളുന്ന ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിലെത്തും. പ്രഥമ വനിത കിം ഹിയ ക്യുങ്ങും മുതിർന്ന മന്ത്രിമാരും വ്യവസായ പ്രമുഖരും അടങ്ങുന്ന ഉന്നതതല സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദക്ഷിണകൊറിയൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത് എന്നത് ഈ യാത്രയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.(South Korean President to visit India after 7 years, Lee Jae Myung aims to strengthen India-Korea ties)
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘ഇന്ത്യ-കൊറിയ ബന്ധം 2.0’ എന്ന നിലയിലേക്ക് ഉയർത്താനാണ് പ്രസിഡന്റ് ലീ ലക്ഷ്യമിടുന്നത്. കൊറിയൻ സാങ്കേതികവിദ്യയും ഇന്ത്യൻ നിർമ്മാണ യൂണിറ്റുകളും ചേർന്നുള്ള പുതിയ സംരംഭങ്ങൾ, സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്രിട്ടിക്കൽ ടെക്നോളജി, ഹരിത ഹൈഡ്രജൻ, ഗ്രീൻ അമോണിയ വിതരണ ശൃംഖലകൾ, പ്രതിരോധ മേഖലയിലെ തടസ്സങ്ങൾ നീക്കി പുതിയ സംയുക്ത സംരംഭങ്ങൾ ആരംഭിക്കൽ എന്നിവയിൽ സഹകരണം ലക്ഷ്യമിടുന്നു.
2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സോൾ സന്ദർശിച്ചതിന് ശേഷം മുൻപുണ്ടായിരുന്ന യാഥാസ്ഥിതിക ഭരണകൂടം അമേരിക്കയുമായും ജപ്പാനുമായും ഉള്ള ബന്ധത്തിന് മുൻഗണന നൽകിയപ്പോൾ ഇന്ത്യയുമായുള്ള സഹകരണം അല്പം പിന്നോട്ട് പോയിരുന്നു. എന്നാൽ 2025-ൽ അധികാരമേറ്റ ലീ ജെ മ്യുങ്ങിന്റെ പുരോഗമന സർക്കാർ ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായി വീണ്ടും ഉയർത്തിക്കൊണ്ടുവരികയാണ്. 2010 മുതൽ നിലവിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പരിഷ്കരിക്കുന്നതിലെ കാലതാമസം ഉഭയകക്ഷി വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. നിലവിൽ 21.5 ബില്യൺ ഡോളറിലുള്ള വ്യാപാരം 2030-ഓടെ 50 ബില്യൺ ഡോളറിലെത്തിക്കുക എന്നതാണ് ലക്ഷ്യം.
കൊച്ചിൻ ഷിപ്പ്‌യാർഡും കൊറിയയിലെ എച്ച്.ഡി. കൊറിയ ഷിപ്പ് ബിൽഡിംഗും തമ്മിലുള്ള കരാറുകൾ ഇതിനോടകം തന്നെ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇന്ത്യയുടെ ‘മാരിടൈം അമൃത് കാൽ വിഷൻ 2047’ പദ്ധതിയുമായി സഹകരിച്ച് നൈപുണ്യ വികസനത്തിന് കൊറിയൻ ഏജൻസിയായ KOICAയുമായി കരാർ ഒപ്പിട്ടത് ഇന്ത്യയുടെ കപ്പൽ നിർമ്മാണ മേഖലയ്ക്ക് പുത്തനുണർവ് നൽകും. റിലയൻസ് ഇൻഡസ്ട്രീസും സാംസങ് സി ആൻഡ് ടി കോർപ്പറേഷനും തമ്മിലുള്ള കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് ദക്ഷിണകൊറിയയിലേക്ക് ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യും. ഇത് ഇന്ത്യയുടെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കരുത്തേകും.

