വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ തങ്ങളുടെ സൈനികാധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ വ്യൂഹത്തെ കൂടി മേഖലയിൽ വിന്യസിച്ചു. യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹമാണ് പുതുതായി പശ്ചിമേഷ്യയിൽ എത്തിയത്. ഇതോടെ മേഖലയിലെ കരുത്തരായ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി ഉയർന്നു.(US strengthens military presence in the Middle Asia, Third warship, USS George H.W. Bush also deployed)
ഏപ്രിൽ 23-ന് വിമാനവാഹിനിക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രവർത്തന പരിധിയിൽ എത്തിയതായി പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവിൽ പശ്ചിമേഷ്യയിലെ വിവിധ തന്ത്രപ്രധാന മേഖലകളിലായി വിവിധ പടക്കപ്പലുകളാണ് പട്രോളിംഗ് നടത്തുന്നത്. യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് ഇന്ത്യൻ മഹാസമുദ്രം വഴി സെൻട്രൽ കമാൻഡ് പരിധിയിൽ. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ചെങ്കടലിൽ നിലയുറപ്പിച്ചിരിക്കുന്നു. യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയിലെ മറ്റ് തന്ത്രപ്രധാന ഭാഗങ്ങളിൽ.
ഇറാനെതിരെ ഫെബ്രുവരി അവസാനം ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾ നിലവിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിലാണ്. ഈ സമാധാനാന്തരീക്ഷത്തിനിടയിലും മൂന്നാമതൊരു വിമാനവാഹിനിക്കപ്പലിനെ കൂടി എത്തിച്ചത് ഇറാനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. വിമാനവാഹിനിക്കപ്പലുകൾക്ക് പുറമെ, നിരവധി സായുധ അകമ്പടി കപ്പലുകളും മിസൈൽ വേധ സംവിധാനങ്ങളും ഈ വ്യൂഹങ്ങളുടെ ഭാഗമായുണ്ട്.

