ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടയിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നയതന്ത്ര നീക്കങ്ങളുമായി പാകിസ്താൻ. പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന ഈ പ്രതിസന്ധി തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെയുണ്ടാക്കിയ ചരിത്രപരമായ ‘ഇസ്ലാമാബാദ് സമാധാന കരാർ’ തകരാതെ സംരക്ഷിക്കുന്നതിനുമാണ് പാകിസ്താൻ മുൻകൈയെടുക്കുന്നത്.(US Iran War Escalation, Pakistan Launches Urgent War Prevention Diplomacy)
പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലാണ് ഈ ഉന്നതതല ഇടപെടലുകൾ നടക്കുന്നത്. അമേരിക്കയിലെയും ഇറാനിലെയും ഉന്നത ഉദ്യോഗസ്ഥരുമായും സൈനിക കമാൻഡർമാരുമായും ഫീൽഡ് മാർഷൽ ആസിം മുനീർ നേരിട്ടും ഹോട്ട്‌ലൈൻ വഴിയും സുപ്രധാന ചർച്ചകൾ നടത്തിവരികയാണ്. സൈനികമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കി നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ പ്രധാന പ്രാദേശിക ശക്തികളുമായി ബന്ധപ്പെട്ട് സംയുക്ത നയതന്ത്ര നീക്കങ്ങൾക്കും ഇസ്ലാമാബാദ് തുടക്കമിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഖത്തർ, പാകിസ്താനുമായി ചേർന്ന് 24 മണിക്കൂറും സജീവമായ നയതന്ത്ര ഇടപെടലുകളാണ് നടത്തുന്നത്.
യുദ്ധഭീതി അതിന്റെ പരകോടിയിൽ നിൽക്കുമ്പോഴും, അണിയറയിൽ ചില നയതന്ത്ര സൂചനകൾ പുറത്തുവരുന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്. വരും മണിക്കൂറുകൾ ഈ പ്രതിസന്ധിയിൽ അതീവ നിർണ്ണായകമായിരിക്കുമെന്നാണ് വിലയിരുത്തൽ. രണ്ട് രാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന അനൗദ്യോഗിക ചർച്ചകൾ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് തടയുമോ അതോ താൽക്കാലികമായി സംഘർഷം ലഘൂകരിക്കുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
Story Summary
Pakistan has launched an intensive diplomatic initiative led by Field Marshal Asim Munir to de-escalate rising tensions between the US and Iran and salvage the Islamabad Peace Deal MoU. Working alongside regional allies like Qatar, Saudi Arabia, and Turkey, Islamabad is pushing for backchannel dialogue over the next 24 to 72 hours to prevent a full-scale war in West Asia.


