മീററ്റ്: ഹസ്തിനാപൂരിൽ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. കേസിൽ ഭാര്യ ദാമിനി (30), ഇവരുടെ കാമുകനായ തുഷാർ (35), പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഷുറൻസ് തുകയായ 20 ലക്ഷം രൂപ തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനുമായി ഭാര്യയും സംഘവും ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചതാണ് യുപി പോലീസ് പുറത്തുവിട്ടത്.(Meerut Snakebite Murder Case, Wife Plots Husbands Murder)
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഹസ്തിനാപൂരിലെ ജെ ബ്ലോക്ക് കോളനിയിലെ വാടകവീട്ടിൽ അതുൽ പൻവാർ (35) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂട് കാരണം താനും ആറുവയസ്സുകാരനായ മകനും വീടിന് വെളിയിലാണ് ഉറങ്ങിയതെന്നും, മുറിക്കുള്ളിൽ കിടന്ന അതുലിന് വിഷപ്പാമ്പായ കട്ടവിരീയന്റെ (Krait) കടിയേൽക്കുകയായിരുന്നു എന്നുമാണ് ദാമിനി അയൽക്കാരോടും പോലീസിനോടും പറഞ്ഞത്. രാവിലെ ചായയുമായി ചെന്നപ്പോഴാണ് അതുലിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയതെന്നും ഇവർ അവകാശപ്പെട്ടു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ മുറിക്കുള്ളിൽ പാമ്പിനെ കാണുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ അതുലിന്റെ മരണം സ്ഥിരീകരിച്ചു.
സാധാരണ പാമ്പുകടിയേറ്റുള്ള മരണമെന്ന നിലയിൽ കേസ് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അതുലിന്റെ പിതാവിന് മകന്റെ മരണത്തിൽ സംശയം തോന്നുകയും ദാമിനിയുടെ എതിർപ്പ് വകവെയ്ക്കാതെ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. ദാമിനിയുടെ ഫോൺ രേഖകൾ പരിശോധിച്ച പോലീസിന്, അതുൽ നടത്തിയിരുന്ന സ്വകാര്യ സ്കൂളിലെ ഡ്രൈവറായ തുഷാറുമായി ഇവർക്ക് അവിഹിത ബന്ധമുണ്ടെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദാമിനി കുറ്റം സമ്മതിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ദാമിനി അതുലിന് നൽകിയ പാലിൽ ഉറക്കഗുളിക കലർത്തിയിരുന്നു. അതുൽ അബോധാവസ്ഥയിലായതോടെ ദാമിനി കാമുകനായ തുഷാറിനെ വിളിച്ചുവരുത്തി. തുഷാർ നേരത്തെ 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയ സോനു, ഉദയ് എന്നീ പാമ്പുപിടുത്തക്കാരുമായാണ് വീട്ടിലെത്തിയത്. ഇവർ കൊണ്ടുവന്ന വിഷപ്പാമ്പിനെ ഉറങ്ങിക്കിടന്ന അതുലിന്റെ കട്ടിലിലേക്ക് തുറന്നുവിടുകയും പാമ്പ് അതുലിന്റെ കൈകളിലും കാലുകളിലും കടിക്കുകയുമായിരുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പാമ്പിനെ മുറിയിൽ തന്നെ ഉപേക്ഷിച്ചാണ് പ്രതികൾ മടങ്ങിയത്. അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാനാണ് ഈ കൊടുംക്രൂരത ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചു. 20 ദിവസം മുൻപ് അതുലിന്റെ ബൈക്കിൽ കാറിടിച്ച് കൊലപ്പെടുത്താൻ തുഷാർ ശ്രമിച്ചിരുന്നെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ അതുൽ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
Story Summary
A 35-year-old school owner, Atul Panwar, was murdered by his wife Damini and her lover Tushar using a venomous krait snake to claim a Rs 20 lakh life insurance policy. Damini initially staged the incident as an accidental snakebite, but a suspicious father prompted a post-mortem that helped Meerut police uncover the affair and plot involving two hired snake charmers.


