വാഷിങ്ടൺ: ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിന്റെ കേന്ദ്രനാഡിയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള അതിനൂതന മൈനുകൾ നീക്കം ചെയ്യുന്നത് സങ്കീർണ്ണമെന്ന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. ഈ ജലപാത സുരക്ഷിതമാക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നും ഇക്കൊല്ലം മുഴുവൻ ചരക്കുനീക്കം തടസ്സപ്പെട്ടേക്കാമെന്നും പെന്റഗൺ യുഎസ് കോൺഗ്രസിനെ അറിയിച്ചു.(Pentagon warns it will take 6 months to remove mines in the Strait of Hormuz)
യുഎസ് പ്രതിനിധിസഭയിലെ ഹൗസ് ആംഡ് സർവീസ് കമ്മിറ്റിക്ക് മുൻപാകെയാണ് ഡിഫൻസ് ഡിപ്പാർട്‌മെന്റ് ഈ വിവരങ്ങൾ കൈമാറിയത്. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകളുടെ സവിശേഷതകൾ പെന്റഗൺ ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി സ്പർശനത്തിലൂടെ പൊട്ടിത്തെറിക്കുന്ന മൈനുകൾക്ക് പകരം ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൈനുകളാണ് ഇറാൻ സ്ഥാപിച്ചിരിക്കുന്നത്.
റിമോട്ട് കൺട്രോൾ വഴി പ്രവർത്തിപ്പിക്കാവുന്നതും അതിവേഗ ചെറുബോട്ടുകൾ ഉപയോഗിച്ച് നിക്ഷേപിക്കാവുന്നതുമായ ഇവയെ കണ്ടെത്തുക എന്നത് യുഎസ് നാവികസേനയ്ക്ക് വലിയ വെല്ലുവിളിയാണ്. കടലിടുക്കിൽ ഏകദേശം ഇരുപതോ അതിലധികമോ ഇത്തരം അത്യാധുനിക മൈനുകൾ ഉണ്ടെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം മാസങ്ങളോളം തടസ്സപ്പെടുന്നത് ആഗോള ഊർജവിപണിയിൽ വൻ വിലക്കയറ്റത്തിന് കാരണമാകുമെന്ന് യുഎസ് നിയമനിർമ്മാതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് അംഗങ്ങൾ ഒരുപോലെ ഈ കാലതാമസത്തിൽ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.

