ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾ തള്ളി ഇറാൻ. ഭീഷണിപ്പെടുത്തിയും ഉപരോധം ഏർപ്പെടുത്തിയും ചർച്ചാമേശയെ ‘കീഴടങ്ങൽ മേശ’യാക്കാൻ ട്രംപ് ശ്രമിക്കേണ്ടതില്ലെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ് വ്യക്തമാക്കി. ഭീഷണിയുടെ നിഴലിൽ ചർച്ചയ്ക്കില്ലെന്ന കർക്കശ നിലപാടിലാണ് ഇറാൻ ഭരണകൂടം.(Not ready for talks under threat, says Iran confidently )
രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സമാധാന നീക്കങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടാംവട്ട ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലേക്ക് തിരിച്ചിട്ടുണ്ടെങ്കിലും, പ്രതിനിധികളെ അയക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു.
വെടിനിർത്തൽ നിലനിൽക്കെ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ യുഎസ് സേന പിടിച്ചെടുത്തതാണ് ഇറാന്റെ പ്രകോപനത്തിന് പ്രധാന കാരണം. നാവിക ഉപരോധം പൂർണ്ണമായും നീക്കാതെ സമാധാന കരാറിനെക്കുറിച്ച് സംസാരിക്കാനില്ലെന്ന് ഖാലിബഫ് അറിയിച്ചു. സമാധാന കരാറിന് ഇറാൻ ഉടൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഉപരോധം തുടരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഉപരോധം ഇറാനെ സാമ്പത്തികമായി തകർക്കുമെന്നും ഇറാനുമായുള്ള ഏറ്റുമുട്ടലിൽ അമേരിക്ക വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഏപ്രിൽ 22-നാണ് വെടിനിർത്തൽ കരാറിന്റെ സമയപരിധി അവസാനിക്കുന്നത്.

