വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കിടെ ഇറാനുമേൽ കൂടുതൽ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ പൂർണ്ണമായി നശിപ്പിക്കാനായി അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സാന്നിധ്യത്തിൽ ഇറാനിൽ വെച്ച് തന്നെ നശിപ്പിച്ചുകളയണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.(Donald Trump Demands Iran Hand Over Enriched Uranium US Strikes Southern Iran)
ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ ഉടനടി അമേരിക്കയ്ക്ക് കൈമാറണം. അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സഹകരണത്തോടെ അവിടെയോ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ സ്ഥലത്തോ വെച്ച് അറ്റോമിക് എനർജി കമ്മീഷന്റെ സാന്നിധ്യത്തിൽ നശിപ്പിച്ചു കളയണം, ട്രംപ് കുറിപ്പിൽ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് ആവർത്തിക്കുന്നു. എന്നാൽ തങ്ങൾക്ക് ആണവായുധം നിർമ്മിക്കാൻ പദ്ധതിയില്ലെന്നാണ് ടെഹ്റാന്റെ (ഇറാൻ) ഔദ്യോഗിക നിലപാട്.
അതേസമയം, നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ സൈനിക ബോട്ടുകൾക്ക് നേരെയും യുഎസ് സേന ‘സ്വയംരക്ഷാർത്ഥം’ എന്ന പേരിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഏപ്രിൽ 8-ന് നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിനെ പൂർണ്ണമായും പ്രതിസന്ധിയിലാക്കുന്നതാണ് യുഎസിന്റെ പുതിയ സൈനിക നീക്കം. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെത്തുടർന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹാക്കിൻസ് സ്ഥിരീകരിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾക്കായി മുഹമ്മദ് ബാഗർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ നടന്നത്. ഒന്നുകിൽ എല്ലാവർക്കും ലാഭകരമായ വലിയൊരു കരാർ, അല്ലെങ്കിൽ ഒരു കരാറുമില്ല എന്നതാണ് യുഎസ് നയം. ഇതിന് പുറമെ സൗദി അറേബ്യ, പാകിസ്ഥാൻ, ഖത്തർ, ഈജിപ്ത്, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായുള്ള ‘എബ്രഹാം ഉടമ്പടിയിൽ’ ഒപ്പുവെക്കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.
Story Summary
US President Donald Trump demanded that Iran must hand over its enriched uranium to the US or destroy it under international inspection to end the war. This comes amid ongoing peace talks in Doha, even as US forces conducted fresh air strikes on Iranian missile sites and boats.

