ടൊറന്റോ: ടൊറന്റോയിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് എൽ മത്സരത്തിൽ പനാമയ്‌ക്കെതിരെ ഘാനയ്ക്ക് നാടകീയ ജയം (Ghana vs Panama). നിശ്ചിത സമയവും കഴിഞ്ഞ് അധികമായി അനുവദിച്ച അഞ്ചാം മിനിറ്റിൽ കാലെബ് യെറെൻകിയാണ് ഘാനയുടെ വിജയഗോൾ നേടിയത്. മഴ പെയ്ത ടൊറന്റോയിലെ മൈതാനത്ത് നടന്ന പോരാട്ടത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ, അവസാന നിമിഷം നടത്തിയ മിന്നൽ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കാണ് ഘാനയ്ക്ക് നിർണ്ണായകമായ മൂന്ന് പോയിന്റ് സമ്മാനിച്ചത്. ഗോൾ നേടിയതിന് തൊട്ടുപിന്നാലെ മൈതാനത്ത് ചെറിയ തോതിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായെങ്കിലും റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതി വളരെ ശാന്തമായിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണങ്ങൾ ശക്തമാക്കി. ആദ്യ പകുതിയിൽ പനാമ മികച്ച പ്രകടനം നടത്തിയെങ്കിലും ഘാന ഗോൾകീപ്പർ ലോറൻസ് അതി സിഗി രക്ഷകനായി മാറി. പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം പകുതിയിൽ അതി സിഗിക്ക് പകരം ബെഞ്ചമിൻ അസാരെയാണ് ഘാനയുടെ വല കാത്തത്. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ഉതിർക്കാൻ ഘാനയ്ക്ക് സാധിച്ചില്ലെങ്കിലും, രണ്ടാം പകുതിയിൽ അവർ മികച്ച തിരിച്ചുവരവാണ് നടത്തിയത്. പനാമയ്ക്കെതിരായ ജയം ഘാനയ്ക്ക് ലോകകപ്പ് പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ക്രോയേഷ്യയെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. ലോകകപ്പിൽ ഘാനയുടെ അഞ്ചാം വരവാണിത്. പനാമയാകട്ടെ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പാണ് കളിക്കുന്നത്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ഘാന കരുത്തരായ ഇംഗ്ലണ്ടിനെയും പനാമ ക്രോയേഷ്യയെയും നേരിടും. മിഡ്‌ഫീൽഡർ തോമസ് പാർട്ടിക്ക് വിസ ലഭിക്കാത്തതിനാലാണ് ഈ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്നത്. എന്നാൽ അടുത്ത മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി.
Summary: Ghana secured a dramatic 1-0 victory over Panama in their opening World Cup Group L match in Toronto, thanks to a stoppage-time goal by Caleb Yirenkyi. Following a scoreless first half where Panama dominated, Ghana shifted the momentum after the interval, sealing the win with a clinical counterattack in the final moments of a physically intense game.

