ന്യൂഡൽഹി: റിയാലിറ്റി ഷോ ‘ദി ട്രെയിറ്റേഴ്സ്’ സീസൺ 1 വിജയിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന കടുത്ത ഓൺലൈൻ അധിക്ഷേപങ്ങളും ഭീഷണികളും തുറന്നുപറഞ്ഞ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദ് (Urfi Javed Death Threats). സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച ബലാത്സംഗ ഭീഷണികളും കൊലഭീഷണികളും സംബന്ധിച്ച സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച താരം പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. “എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും മോശം ട്രോളിംഗും അധിക്ഷേപങ്ങളും ബലാത്സംഗ-കൊലഭീഷണികളുമാണ് ഇത്. ഇത് ലഭിച്ച സന്ദേശങ്ങളുടെ ഒരു ശതമാനം പോലും അല്ല. ചിലർ എന്റെ ഫോൺ നമ്പർ കണ്ടെത്തി നേരിട്ട് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു,” എന്നാണ് ഉർഫി പോസ്റ്റിൽ കുറിച്ചത്.
സ്ത്രീകൾ സമൂഹമാധ്യമങ്ങളിൽ നേരിടുന്ന യാഥാർത്ഥ്യമാണ് ഇതെന്നും ഉർഫി ചൂണ്ടിക്കാട്ടി. “സ്ത്രീകളെ അധിക്ഷേപിക്കുന്നതും ബലാത്സംഗ ഭീഷണികളും കൊലഭീഷണികളും ഇന്ന് സോഷ്യൽ മീഡിയയിൽ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്,” എന്നും താരം പറഞ്ഞു. ഉർഫിയുടെ പോസ്റ്റിന് താഴെ നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നു. ഇത്തരം ആക്രമണങ്ങൾ അവഗണിച്ച് മുന്നോട്ട് പോകണമെന്ന് ചിലർ ഉപദേശിക്കുകയും ചെയ്തിരുന്നു. 2025 ജൂണിൽ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത ‘ദി ട്രെയിറ്റേഴ്സ്’ എന്ന റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ ഉർഫി ജാവേദും നികിത ലൂഥറുമാണ് വിജയികളായത്. അവസാനഘട്ടത്തിൽ ട്രെയിറ്റർമാരായി ഉണ്ടായിരുന്ന ഹർഷ് ഗുജ്രാളിനെയും പുരവ് ഝായെയും പുറത്താക്കി ഇരുവരും ‘ഇന്നസെന്റ്സ്’ വിഭാഗത്തിൽ വിജയികളായി. 70.5 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് ഇരുവരും പങ്കിട്ടത്.
കരൺ ജോഹർ അവതാരകനായ ഷോ രാജസ്ഥാനിലെ സൂര്യഗഢ് പാലസിലായിരുന്നു ചിത്രീകരിച്ചത്. മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഷോയുടെ രണ്ടാം സീസണും പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: Actress and influencer Urfi Javed revealed that she received rape threats, death threats, abusive calls, and severe online harassment after winning The Traitors Season 1. She shared screenshots of some messages on social media before deleting the post, highlighting the toxic environment many women face online. Uorfi and Nikita Luther won the first season of the reality show and shared the prize money of ₹70.5 lakh.

