കൊച്ചി: യുവനടിയെ ലൈംഗികമായി അക്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിൽ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. നിലവിലുള്ള വകുപ്പുകൾക്ക് പുറമെ പുതിയവ ഉൾപ്പെടുത്തിയിട്ടില്ല.(Sexual assault case, SIT says there is evidence against Ranjith )
ലൈംഗികാതിക്രമം നടന്നതിന് ആവശ്യമായ തെളിവുകൾ ലഭിച്ചുവെന്ന് എസ്ഐടി വ്യക്തമാക്കി. ഫോർട്ട് കൊച്ചിയിലെ സിനിമ സെറ്റിൽ വെച്ചായിരുന്നു അതിക്രമം നടന്നതെന്നാണ് പരാതി.
കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി സൂചനയുണ്ട്. എന്നാൽ പരാതിക്കാരിയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. അതിനിടെ, ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി രഞ്ജിത്ത് നാളെ കോടതിയെ സമീപിക്കും. നിലവിൽ ജില്ല വിട്ട് പുറത്തുപോകാൻ പാടില്ലെന്ന വ്യവസ്ഥയുള്ളതിനാൽ ഇതിൽ ഇളവ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

