കൊച്ചി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രതിഷേധത്തെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ വിമർശനം നേരിട്ട അവതാരകയും നടിയുമായ പേളി മാണി, വിഷയത്തിൽ വിശദീകരണ വീഡിയോ പുറത്തുവിട്ടെങ്കിലും വിവാദം അവിടെയും അവസാനിച്ചില്ല (Pearle Maaney Controversy). വീഡിയോയ്ക്ക് താഴെയും സമൂഹമാധ്യമങ്ങളിലുമായി വിമർശനങ്ങൾ തുടരുകയാണ്. തന്റെ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അത് ഏറെ വേദനിപ്പിച്ചുവെന്നും വീഡിയോയിൽ പേളി പറഞ്ഞു. മെച്ചപ്പെട്ട മനുഷ്യനാകാൻ താൻ എപ്പോഴും ശ്രമിക്കുമെന്നും, മനസ്സിൽ നിന്നാണ് ആ കുറിപ്പ് എഴുതിയതെന്നും അവർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയോടും വൈരാഗ്യമില്ലെന്നും എല്ലാ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും പേളി വീഡിയോയിൽ കൂട്ടിച്ചേർത്തു.
എന്നാൽ ഈ വിശദീകരണം പലരെയും തൃപ്തിപ്പെടുത്തിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. “ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ല”, “വിശദീകരണം പോലും സത്യസന്ധമായി തോന്നുന്നില്ല”, “ഇത് അഭിനയമായി മാത്രമാണ് അനുഭവപ്പെട്ടത്” തുടങ്ങിയ വിമർശനങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. പേളി പങ്കുവെച്ച ആദ്യ പോസ്റ്റിന്റെ ഉള്ളടക്കമല്ല, അത് വായിച്ച രീതിയാണ് കൂടുതൽ വിമർശനത്തിന് ഇടയാക്കിയതെന്നും ചിലർ അഭിപ്രായപ്പെട്ടു. “ടോൺ മാറ്റി വായിച്ചാൽ അത് വെറും വിവർത്തനം പോലെയാണെന്ന് തോന്നും”, “ഈ ക്ലാരിഫിക്കേഷനും മറ്റൊരു ക്ലാരിഫിക്കേഷൻ വേണ്ടിവരും” തുടങ്ങിയ പ്രതികരണങ്ങളും ഉയർന്നു.
ചിലർ ട്രോളുകളും പങ്കുവെക്കുന്നുണ്ട്. പഴയ മലയാള സിനിമയിലെ ഒരു രംഗം ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു പേളി തന്റെ കുറിപ്പ് വായിച്ചതെന്നാണ് ചിലരുടെ പരിഹാസം. വീഡിയോയിലെ അവതരണശൈലിയാണ് കൂടുതൽ ചർച്ചയായതെന്നും സാമൂഹ്യമാധ്യമങ്ങളിൽ വിലയിരുത്തലുകൾ ഉയരുന്നുണ്ട്. വിമർശനങ്ങൾക്കിടയിലും വിഷയത്തിൽ പേളി മാണി ഇതുവരെ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല.
Summary: Actor and influencer Pearle Maaney continues to face criticism even after releasing a clarification video regarding her controversial post on the NEET protest. Many social media users say the explanation lacked sincerity and have continued to troll her presentation style.


