മുംബൈ: സൂപ്പർഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ‘ഡോൺ 3’ സിനിമയിൽ നിന്നും പെട്ടെന്ന് പിന്മാറിയതിനെത്തുടർന്ന് നടൻ രൺവീർ സിംഗിനെതിരെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് സഹകരണമില്ലായ്മ പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ നടൻ മനോജ് ബാജ്‌പേയി ( Manoj Bajpayee on Ranveer Singh Ban). തന്റെ പുതിയ ചിത്രമായ ‘ഗവർണർ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് അദ്ദേഹം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ചലച്ചിത്ര മേഖലയിലുള്ള എല്ലാവരും സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് നിലവിൽ ഈ വാർത്തകൾ വായിക്കുന്നതെന്നും ആർക്കും ഇതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും സിനിമാ രംഗത്തെ ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ ഈ പ്രശ്നം ഇരുകൂട്ടരും സംസാരിച്ച് എത്രയും വേഗം സൗഹാർദ്ദപരമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മനോജ് ബാജ്‌പേയി കൂട്ടിച്ചേർത്തു.
സിനിമയുടെ ചിത്രീകരണം തുടങ്ങാൻ കഷ്ടിച്ച് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് രൺവീർ സിംഗ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കിയെന്നും കാണിച്ച് സംവിധായകൻ ഫർഹാൻ അക്തർ നൽകിയ പരാതിയിലാണ് ഫെഡറേഷൻ നടപടിയെടുത്തത്. തുടർന്ന് വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് രൺവീർ സിംഗിന് മൂന്ന് തവണ ഔദ്യോഗിക നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് എഫ്‌ഡബ്ല്യുഐസിഇ ചീഫ് അഡ്വൈസർ അശോക് പണ്ഡിറ്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, പ്രൊഫഷണൽ ചർച്ചകളും വ്യക്തിബന്ധങ്ങളും മാന്യതയോടെയും പക്വതയോടെയും കൈകാര്യം ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് ഈ വിഷയത്തിൽ പരസ്യമായ പ്രതികരണങ്ങൾക്കില്ലാതെ താരം മൗനം പാലിക്കുന്നതെന്നും രൺവീർ സിംഗിന്റെ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Summary: Actor Manoj Bajpayee has reacted to the ongoing controversy involving Ranveer Singh, expressing hope for an amicable resolution after the FWICE issued a non-cooperation directive against the actor. The federation’s ban followed a complaint from filmmaker Farhan Akhtar regarding Ranveer’s abrupt exit from ‘Don 3’ just weeks before shooting. Ranveer’s spokesperson stated that the actor chose to maintain a dignified silence on the matter to avoid public speculation.

