ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിനും സെൻസർ ബോർഡ് അംഗീകാരം ലഭിക്കുന്നതിനും മുൻപേ ഇന്റർനെറ്റിലൂടെ ചോർന്ന സംഭവം വലിയ വിവാദമാകുന്നു. ചിത്രം റിലീസാകുന്നതിന് മുൻപ് ഏകദേശം 1.2 കോടിയിലധികം പേർ അനധികൃതമായി ചിത്രം കണ്ടതായാണ് ചെന്നൈ പോലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതികളായ രണ്ട് പേർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.(Jana Nayagan movie leak, Madras High Court denies bail to accused)
ഒരു ഫ്രീലാൻസ് ഫിലിം എഡിറ്ററാണ് ചിത്രത്തിന്റെ പ്രധാന പ്രതിയെന്ന് പോലീസ് കണ്ടെത്തി. എഡിറ്റിംഗ് സ്യൂട്ടിൽ നിന്ന് ഹാർഡ് ഡ്രൈവ് ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ മോഷ്ടിക്കുകയും, സഹോദരന്മാരുടെ സഹായത്തോടെ പൂർണ്ണരൂപത്തിലാക്കി ഗൂഗിൾ ഡ്രൈവിലൂടെ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് പൈറസി വെബ്‌സൈറ്റുകളിൽ ചിത്രം വ്യാപകമായി പ്രചരിച്ചു. കെവിഎൻ പ്രൊഡക്ഷൻസ് കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങുകയും വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തെങ്കിലും, അതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ ചിത്രം കണ്ടുകഴിഞ്ഞിരുന്നു.
കേസിലെ 4-ാം പ്രതി എസ്. രജനി, 11-ാം പ്രതി ജയപ്രകാശ് എന്നിവരുടെ ജാമ്യാപേക്ഷ ജസ്റ്റിസ് സി. കുമാരപ്പൻ തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതികൾക്ക് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ കൂടി ഒളിവിലാണെന്നും, പിടിക്കപ്പെട്ടവരുമായി കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
Story Summary
\The Madras High Court has denied bail to two suspects in the piracy case of the film ‘Jana Nayagan,’ starring Tamil Nadu Chief Minister Joseph Vijay. Prosecution informed the court that the leaked version of the film was watched by over 1.2 crore people before its official certification, highlighting the severity of the data theft and evidence tampering involved in the ongoing investigation.

