ലണ്ടൻ: മൂന്ന് മാസം നീണ്ടുനിന്ന ഇന്ത്യ സന്ദർശനത്തിനിടയിൽ ബാധിച്ച മാരകമായ നാടവിര (Tapeworm) ബാധയെത്തുടർന്ന് യുകെ സ്വദേശിയായ യുവതിയുടെ തലച്ചോറിൽ കണ്ടെത്തിയത് 38 വിരകൾ (Lowri Denman Tapeworm Brain UK). നിലവിൽ 42 വയസ്സുള്ള ലോറി ഡെൻമാൻ എന്ന യുവതിക്കാണ് വർഷങ്ങൾ നീണ്ട ചികിൽസയ്ക്കൊടുവിൽ അതിശയകരമായ അതിജീവനത്തിലൂടെ ജീവൻ തിരികെ ലഭിച്ചത്. 2007-ലായിരുന്നു ലോറി ഇന്ത്യ സന്ദർശിച്ചതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിക്കണ്ടതും. യാത്രയിലുടനീളം താൻ മാംസാഹാരം പൂർണ്ണമായും ഒഴിവാക്കി വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നതെന്ന് ലോറി പറയുന്നു. എന്നാൽ, യാത്ര കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് ഗുരുതരമായ എന്തോ ആരോഗ്യപ്രശ്നമുണ്ടെന്ന് അവർ തിരിച്ചറിയുന്നത്.
ഒരു റെസ്റ്റോറന്റിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു മീറ്ററോളം നീളമുള്ള ഒരു നാടവിര തന്റെ ശരീരത്തിൽ നിന്ന് പുറത്തുപോയതായി ഇവർ വെളിപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യാത്രയ്ക്കിക്കിടയിൽ ലോറി കഴിച്ച അശുദ്ധമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ അറിയാതെ ശരീരത്തിലെത്തിയ നാടവിരയുടെ അദൃശ്യമായ മുട്ടകളാകാം ഈ രോഗബാധയ്ക്ക് കാരണമായതെന്നാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ലണ്ടനിലെ പ്രമുഖ ഇൻഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധൻ ഡോ. ബ്രണ്ടൻ ഹീലി വ്യക്തമാക്കുന്നത്. ഇത് പിന്നീട് ‘ന്യൂറോസിസ്റ്റിസെർക്കോസിസ്’ (Neurocysticercosis) എന്ന അതീവ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാവുകയായിരുന്നു.
അസുഖം വഷളായത് എങ്ങനെ?
ആദ്യമായി ശരീരത്തിൽ നിന്ന് വിര പുറത്തുപോയതിനെത്തുടർന്ന് അവർ ഡോക്ടറെ കണ്ട് മലപരിശോധന നടത്തിയെങ്കിലും ഫലം സാധാരണ നിലയിലായിരുന്നു. ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അവർ സാധാരണ ജീവിതം തുടർന്നു. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ലോറിക്ക് കഠിനമായ തലവേദനയും അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങി. “എനിക്ക് വാക്കുകൾ കൃത്യമായി ഉച്ചരിക്കാൻ പോലും ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയിരുന്നു. പിന്നീട് ബോധം വരുമ്പോൾ ഞാൻ ഒരു ആംബുലൻസിലായിരുന്നു. എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല,” ലോറി ഓർക്കുന്നു.
തുടർന്ന് ആശുപത്രിയിൽ നടത്തിയ വിശദമായ എംആർഐ (MRI) സ്കാനിങ്ങിലാണ് യുവതിയുടെ തലച്ചോറിൽ 38 വിരകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. സ്കാൻ റിപ്പോർട്ടുകൾ കണ്ട് താനും കുടുംബവും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് ലോറി പറയുന്നു. ആദ്യം ‘ടോക്സോപ്ലാസ്മോസിസ്’ എന്ന രോഗമാണെന്നാണ് ഡോക്ടർമാർ കരുതിയത്. എന്നാൽ, ഒരു വർഷം മുൻപ് നാടവിര പുറത്തുപോയ കാര്യം അമ്മ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് രോഗം ‘ന്യൂറോസിസ്റ്റിസെർക്കോസിസ്’ ആണെന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ സ്ഥിരീകരിച്ചത്.
എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?
ലോകാരോഗ്യ സംഘടനയുടെ (WHO) ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, പന്നികളിൽ കാണപ്പെടുന്ന ടേപ്പ് വേം (Taenia solium) മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുന്ന അവസ്ഥയാണിത്. ശരിയായി വേവിക്കാത്ത മാംസം കഴിക്കുന്നതിലൂടെയോ, വിരയുടെ മുട്ടകൾ കലർന്ന മലിനമായ വെള്ളത്തിലൂടെയോ പച്ചക്കറികളിലൂടെയോ ആണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. യുകെ പോലുള്ള വികസിത രാജ്യങ്ങളിൽ ഇത്തരം കേസുകൾ വളരെ അപൂർവ്വമാണ്.
രോഗം കണ്ടെത്തിയതിനെത്തുടർന്ന് ലോറിക്ക് വിരകൾക്കെതിരെയുള്ള ആന്റി-പാരാസൈറ്റിക് മരുന്നുകളും സ്റ്റിറോയിഡുകളും നൽകിത്തുടങ്ങി. തുടക്കത്തിൽ കുറവുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും അവർ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയും ചെയ്തു. തലച്ചോറിൽ കടുത്ത വീക്കമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി. കടുത്ത ഓർമ്മക്കുറവും ശരീരത്തിൽ തരിപ്പും അനുഭവപ്പെട്ടു. അക്കാലത്ത് ലോറിയെ സന്ദർശിച്ച ഒരു സുഹൃത്ത് പറഞ്ഞത്, ലോറി മാനസികനില തെറ്റി ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് പെരുമാറിയിരുന്നത് എന്നാണ്. നിലത്ത് ഇഴഞ്ഞുനടക്കുക, ജനൽവിരിക്ക് പുറകിൽ ഒളിച്ചിരിക്കുക തുടങ്ങിയ പ്രവൃത്തികളായിരുന്നു അവരുടേത്.
വർഷങ്ങൾ നീണ്ട സങ്കീർണ്ണമായ ചികിത്സയ്ക്ക് ശേഷം ലോറി ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരികയാണ്. തലച്ചോറിലെ വിരകൾ നീക്കം ചെയ്യാൻ ഡോക്ടർമാർ ശസ്ത്രക്രിയയൊന്നും ചെയ്തിട്ടില്ല. അവയെ പ്രത്യേക മരുന്നുകളിലൂടെ തലച്ചോറിൽ വെച്ചുതന്നെ നശിപ്പിച്ചു കളയുന്ന അത്യാധുനിക ചികിത്സയാണ് നടത്തിയത്. 2017-ന് ശേഷം ലോറിക്ക് അപസ്മാരത്തിന്റെ (Seizures) ലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, മുൻകരുതലിന്റെ ഭാഗമായി ജീവിതകാലം മുഴുവൻ അവർക്ക് മരുന്നുകൾ കഴിക്കേണ്ടതുണ്ട്. “എനിക്ക് ജീവിതത്തിൽ മുന്നോട്ട് പോകണം, ഒപ്പം ഈ രോഗത്തെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തണം. ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഇപ്പോൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിൽ ഞാൻ അതീവ സന്തോഷവതിയാണ്,” ലോറി കൂട്ടിച്ചേർത്തു.
Story Summary: Lori Denman, a 42-year-old UK woman, was diagnosed with 38 tapeworms in her brain, causing a condition called Neurocysticercosis, believed to have been contracted during her 3-year trip to India in 2007. Despite being a vegetarian during her travels, unhygienic food or water containing microscopic eggs caused the infestation. After years of anti-parasitic treatment, steroids, and battling memory loss, she has successfully recovered.

