കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ ഗുരുതരമായ വർഗ്ഗീയ, വ്യക്തിഹത്യ ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത് (Ansiba Hassan Tini Tom controversy). താരസംഘടനയായ ‘അമ്മ’യുടെ (AMMA) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും താൻ രാജി വെയ്ക്കാൻ പ്രധാന കാരണം ടിനി ടോമിന്റെ ക്രൂരമായ പെരുമാറ്റമാണെന്ന് അൻസിബ വെളിപ്പെടുത്തി. ടിനി ടോം തനിക്കെതിരെ മതപരമായ അധിക്ഷേപങ്ങൾ നടത്തുകയും സ്വഭാവഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതായി നടി തുറന്നടിച്ചു.
ഫെബ്രുവരി 21-നാണ് അൻസിബ സംഘടനയിൽ നിന്നും രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെയ്ക്കുന്നു എന്നാണ് ഔദ്യോഗിക കത്തിൽ നൽകിയിരുന്നതെങ്കിലും, യഥാർത്ഥ കാരണം സംഘടനയുടെ സെക്രട്ടറിയെയും മറ്റ് ഭാരവാഹികളെയും അറിയിച്ചിരുന്നതായി അൻസിബ പറഞ്ഞു.
ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചതായി മറ്റൊരു നടിയായ നീനാ കുറുപ്പാണ് തന്നെ അറിയിച്ചതെന്ന് അൻസിബ വെളിപ്പെടുത്തി. ടിനി ടോമിന്റെ ഡ്രൈവർ, ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ ഉൾപ്പെടെയുള്ളവരെ അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്നും, നടി ഒരു മതതീവ്രവാദിയാണെന്നും ടിനി ടോം പ്രചരിപ്പിച്ചതായി അൻസിബ ആരോപിക്കുന്നു.
ഇതിന് പുറമേ, തന്റെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ അവിഹിത കഥകൾ കെട്ടിച്ചമയ്ക്കുകയും സ്വന്തം കുടുംബത്തിലുള്ളവരെ വരെ ചേർത്ത് അപവാദം പറയുകയും ചെയ്തതായി നടി പറഞ്ഞു. ഇതിനൊപ്പം ഒരു വനിതാ എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ വ്യാജ പരാതി നൽകിയതായും, ഇത്തരം ആളുകൾക്കൊപ്പം കമ്മിറ്റിയിൽ തുടരാൻ അറപ്പ് തോന്നിയതിനാലാണ് രാജിവെച്ചതെന്നും അൻസിബ വ്യക്തമാക്കി.
‘അമ്മ’യുടെ കുടുംബസംഗമത്തിന്റെ ടൈറ്റിൽ സോങ്ങുമായി ബന്ധപ്പെട്ട ഒരു തർക്കം ഉയർന്നപ്പോൾ താൻ മതേതരത്വത്തിന്റെയും ധാർമ്മികതയുടെയും പക്ഷത്താണ് നിലകൊണ്ടതെന്ന് അൻസിബ ഓർമ്മിപ്പിച്ചു. ആ വിഷയത്തിൽ താൻ ‘നോ’ (No) പറഞ്ഞതിന് ശേഷമാണ് സന്തോഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കിയത്. കമ്മിറ്റിയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമ്പോഴും തനിക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ ആ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ ഈ രീതിയിലുള്ള സൈബർ-വ്യക്തിപരമായ ആക്രമണങ്ങൾ ഉണ്ടായതെന്നും അൻസിബ കൂട്ടിച്ചേർത്തു.
അൻസിബയുടെ വാട്‌സ്ആപ്പ് രാജിക്കത്ത് കണ്ടപ്പോൾ പ്രസിഡന്റ് ശ്വേതാ മേനോൻ അത്ഭുതം പ്രകടിപ്പിക്കുന്ന ഇമോജിയാണ് അയച്ചതെന്നും എന്നാൽ സെക്രട്ടറി കുക്കു പരമേശ്വരൻ കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചതായും അൻസിബ വ്യക്തമാക്കി.
Story Summary: Actress Ansiba Hassan made shocking allegations against actor Tini Tom, stating that she resigned from the AMMA executive committee due to his communal slurs and character assassination. She revealed that Tini Tom falsely labeled her a ‘Jihadi’ and accused her of forced religious conversions.

