തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും കൂടുതൽ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പമ്പയാർ കരകവിഞ്ഞൊഴുകിയതോടെ പത്തനംതിട്ട റാന്നിയിലെ ടൗണും ജനവാസ മേഖലകളും പൂർണ്ണമായും വെള്ളത്തിനടിയിലായി. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലും മലപ്പുറത്തും പെയ്ത പെരുമഴയിൽ കനത്ത വെള്ളക്കെട്ടും നാശനഷ്ടങ്ങളുമുണ്ടായി. മഴക്കെടുതികളിൽപെട്ട് സംസ്ഥാനത്തൊട്ടാകെ ഇതുവരെ ഏഴ് പേർ മരണപ്പെട്ടു.
ഏഴു പേർക്ക് ജീവൻ നഷ്ടമായി
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടി വീട് തകർന്ന് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും, കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണുടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരണപ്പെട്ടു. മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് അബ്ദുൽ മുഹൈനി (3), ആദം അയ്മൻ (4) എന്നീ കുട്ടികൾ മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെ വൈദ്യുതി ആഘാതമേറ്റ് ബെന്നി എന്നയാളും, കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെടുത്തു.
ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിവേഗം ജലനിരപ്പ് ഉയരുന്നതിനാൽ ആറ് പ്രധാന അണക്കെട്ടുകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. പത്തനംതിട്ട മൂഴിയാർ, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, തിരുവനന്തപുരം നെയ്യാർ, പാലക്കാട് മംഗലം എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്.
പമ്പ, മണിമല നദികളിൽ അപായനില കടന്ന് വെള്ളം ഉയരുകയാണ്. ദുരന്തസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ വിനോദസഞ്ചാരം നിരോധിക്കുകയും മലയോര മേഖലകളിൽ രാത്രികാല യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Story Summary: Severe torrential rains and flash floods triggered widespread destruction and landslides in Kerala, claiming seven lives. With nine districts and six major dams placed under red alerts, authorities have banned tourism and restricted night travel in hilly terrains to ensure safety.


