തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കടുത്ത ആഭ്യന്തര കലഹവും വിമർശനവും പുകയുന്നു (CPIM internal dispute). പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെച്ച് മാതൃക കാട്ടണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ ഏരിയ കമ്മിറ്റി യോഗത്തിൽ പരസ്യമായി ആവശ്യപ്പെട്ടു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രൻ പങ്കെടുത്ത ഔദ്യോഗിക റിപ്പോർട്ടിങ് യോഗത്തിലാണ് ഈ രൂക്ഷവിമർശനം ഉയർന്നത്.
പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് അജയകുമാർ യോഗത്തിൽ കുറ്റപ്പെടുത്തി. പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും പിണറായി ആറ് റൗണ്ടുകളോളം പിന്നിൽ പോയത് ഇതിന്റെ തെളിവാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവാകാൻ പോലും പിണറായി അയോഗ്യനാണെന്നും, എംഎൽഎ സ്ഥാനം രാജിവെച്ച് മാന്യത കാട്ടുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു. പണ്ട് പിണറായിയെ പ്രകീർത്തിച്ച് ‘കാരണഭൂതൻ’ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്ത് നേതൃത്വത്തിലുണ്ടായിരുന്ന അതേ ഏരിയ സെക്രട്ടറിയാണ് ഇപ്പോൾ പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മുഹമ്മദ് റിയാസിനെതിരായ വിമർശനത്തിൽ നടപടി ഭീഷണി
അതേസമയം, കോഴിക്കോട് തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എം.വി. ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുടെ പ്രവർത്തന ശൈലിക്കെതിരെയും രൂക്ഷമായ വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഹമ്മദ് റിയാസാണെന്ന് ചില അംഗങ്ങൾ യോഗത്തിൽ തുറന്നടിച്ചു.
എന്നാൽ, റിയാസിനെതിരെ സംസാരിച്ചവർക്കെതിരെ പാർട്ടി സംസ്ഥാന നേതൃത്വം നടപടി ഭീഷണി മുഴക്കിയതായാണ് വിവരം. ആരോപണങ്ങൾക്ക് കൃത്യമായ തെളിവ് നൽകിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് സംസ്ഥാന സമിതി അംഗം ചന്ദ്രൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. പാർട്ടിയിൽ തുറന്ന വിമർശനം ആകാമെന്ന് സംസ്ഥാന നേതൃത്വം പുറമേക്ക് ആവർത്തിച്ചു പറയുന്നതിനിടെയാണ് യോഗത്തിൽ വിമർശിച്ചവർക്കെതിരെ ഭീഷണി ഉയർന്നത്. തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട വലിയ അസംതൃപ്തിയാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.
Story Summary: Internal rift widens in CPI(M) following election defeat, as Parassala Area Secretary Adv S Ajayakumar demanded Pinarayi Vijayan’s resignation as MLA. Meanwhile, members who criticized Minister Mohamed Riyas in the Thiruvambady area committee meeting faced disciplinary action threats.

