മുംബൈ: നാസിക് യൂണിറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ലൈംഗികാതിക്രമ, മതപരിവർത്തന ആരോപണങ്ങളിൽ ഔദ്യോഗിക പ്രതികരണവുമായി ടിസിഎസ്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പരാമർശിക്കപ്പെടുന്ന നിദ ഖാൻ കമ്പനിയുടെ എച്ച്ആർ മാനേജരല്ലെന്ന് ടിസിഎസ് വ്യക്തമാക്കി.(Nida Khan is not an HR manager, TCS clarifies on controversy; Special committee to investigate)
മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നതുപോലെ നിദ ഖാന് റിക്രൂട്ട്‌മെന്റ് ചുമതലകളോ നേതൃസ്ഥാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് കമ്പനി അറിയിച്ചു. ഇവർ ഒരു ‘പ്രോസസ് അസോസിയേറ്റ്’ മാത്രമായിരുന്നുവെന്നും കമ്പനി പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു. ടിസിഎസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. കൃതിവാസൻ വിഷയത്തിൽ ശക്തമായ നടപടികൾ പ്രഖ്യാപിച്ചു.
ടിസിഎസ് പ്രസിഡന്റും സിഒഒയുമായ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും. ഇതിനെ സഹായിക്കാൻ ഡെലോയിറ്റ്, നിയമ സ്ഥാപനമായ ട്രൈലീഗൽ എന്നിവരെ നിയോഗിച്ചു. അന്വേഷണ റിപ്പോർട്ടുകൾ വിലയിരുത്താൻ സ്വതന്ത്ര ഡയറക്ടർ കെക്കി മിസ്ട്രിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. പ്രാഥമിക പരിശോധനയിൽ കമ്പനിയുടെ എത്തിക്സ് ചാനലുകളിലോ പോഷ് സംവിധാനത്തിലോ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു.
നാസിക് യൂണിറ്റ് പൂട്ടിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും യൂണിറ്റ് നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. മതപരിവർത്തനത്തിനും ലൈംഗികാതിക്രമത്തിനും കൂട്ടുനിന്നുവെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു വനിതാ ജീവനക്കാരിക്കായി നാസിക് ക്രൈംബ്രാഞ്ച് താനെയിലെ മുംബ്രയിൽ തിരച്ചിൽ നടത്തി. ഇവർ രണ്ടുമാസം മുമ്പ് താമസം മാറിയതായാണ് വിവരം. ഇവരുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇവരുടെയും ബന്ധുക്കളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

