പാൽഘർ: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആലുമിനിയം ഫോയിൽ നിർമ്മാണ കമ്പനിയായ ‘ജി.എസ്.എം ഫോയിൽസ്’ മനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിന് (46) നേരെ ഉണ്ടായ വെടിവെപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. കമ്പനിയുടെ ഹോൾ-ടൈം ഡയറക്ടറും പാർട്ണറുമായ സാഗർ ഭാനുശാലി (33) ആസൂത്രണം ചെയ്ത കൊലപാതക ശ്രമമായിരുന്നു ഇതെന്ന് വസായ് പോലീസും വാലീവ് പോലീസും സ്ഥിരീകരിച്ചു.(Mohansingh Parmar Shooting, GSM Foils Director Sagar Bhanushali Arrested)
സംഭവവുമായി ബന്ധപ്പെട്ട് സാഗർ ഭാനുശാലി അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 24-ന് രാത്രി വസായ് ഈസ്റ്റിലെ നായിക്പാഡ വ്യാവസായിക മേഖലയിലുള്ള ഫാക്ടറിക്ക് പുറത്തുവെച്ചാണ് ബൈക്കിലെത്തിയ സംഘം പർമാറിന് നേരെ വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ പർമാറിന് നേരെ രണ്ടാമതും വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമാവുകയായിരുന്നു. തുടർന്ന് അക്രമികൾ തോക്കിന്റെ പിടി ഉപയോഗിച്ച് അദ്ദേഹത്തിന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച പർമാറിന്റെ നില നിലവിൽ തൃപ്തികരമാണ്. ഓഹരി വിപണിയിലെ തകർച്ചയും 32 കോടിയുടെ ബാധ്യതയുംഅമേരിക്കൻ ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ച് 55 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതാണ് സാഗർ ഭാനുശാലിയെ കടക്കെണിയിലാക്കിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കമ്പനിയിലെ തന്റെ ഓഹരികൾ വാങ്ങാൻ ഭാനുശാലി പർമാറിനെ നിർബന്ധിക്കുകയും ഇതിനായി 32 കോടിയോളം രൂപ പർമാറിൽ നിന്ന് വാങ്ങുകയും ചെയ്തിരുന്നു.
പർമാറിനെ വധിക്കുന്നതിലൂടെ വാങ്ങിയ 32 കോടി രൂപ തിരികെ നൽകേണ്ട ബാധ്യത ഒഴിവാക്കാനും കമ്പനിയുടെ സമ്പൂർണ്ണ നിയന്ത്രണം തട്ടിയെടുക്കാനും കഴിയുമെന്നാണ് സാഗർ ഭാനുശാലി കരുതിയത്. പർമാറിനെ കൊലപ്പെടുത്താനായി 40 ലക്ഷം രൂപയ്ക്കാണ് ഭാനുശാലി ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചതെന്നും 5 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും പോലീസ് കണ്ടെത്തി. സുജീത് പാണ്ഡെ, മനോജ് തഥേരെ എന്നിവരടക്കം യു.പി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് സഹായികളെയും പ്രധാന സൂത്രധാരനായ ഭാനുശാലിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Story Summary
Vasai Police arrested 7 people, including GSM Foils Director Sagar Bhanushali, for plotting the murder of Managing Director Mohansingh Parmar to avoid returning Rs 32 crore and gain company control. Parmar survived a close-range shooting attempt on July 24 after the shooter’s gun jammed.


