ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ കാണാതായ യുവതിയെ കണ്ടെത്താൻ നടത്തിയ അന്വേഷണം ചെന്നെത്തിയത് ക്രൂരമായ ദുരഭിമാനക്കൊലയിൽ. വിവാഹേതര ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബന്ധുക്കൾ യുവതിയെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(Dishonor killing in Karnataka, Married woman poisoned to death )
ഹുക്കേരി സ്വദേശിനിയായ സത്യവ്വ ഹെലവാറിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കാണാതായത്. അന്വേഷണത്തിൽ ഇവർ കൃഷ്ണ പാട്ടീൽ എന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. നാല് വർഷം മുൻപ് സന്തോഷ് ഹെലവി എന്നയാളുമായി സത്യവ്വയുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഇവർ കൃഷ്ണയുമായുള്ള ബന്ധം തുടർന്നിരുന്നു. ഒളിച്ചോടിയ ശേഷം ഇരുവരും വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ കൃഷ്ണയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി.
യുവതിയുടെ ബന്ധം തങ്ങളുടെ കുടുംബത്തിന് അപമാനമാണെന്ന് ബന്ധുക്കൾ കരുതിയിരുന്നതായി പോലീസ് പറയുന്നു. ഒളിച്ചോടിയ സത്യവ്വയെയും കൃഷ്ണയെയും കുടുംബാംഗങ്ങൾ കണ്ടെത്തി തിരിച്ചുകൊണ്ടുവന്നു. തുടർന്ന് ഇവരെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു. കൃഷ്ണയുടെ അടുത്തേക്ക് തന്നെ മടങ്ങുമെന്ന് സത്യവ്വ വാശിപിടിച്ചതോടെ പ്രകോപിതരായ ബന്ധുക്കൾ മാർച്ച് 21-ന് ഇവരെ നിർബന്ധിച്ച് വിഷം കുടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുള്ള ശ്മശാനത്തിൽ വെച്ച് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
സത്യവ്വയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ കൃഷ്ണ പോലീസിനെ സമീപിച്ചു. സത്യവ്വയുടെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഇയാൾ നൽകിയ പരാതിയിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുളഴിയുന്നത്. സംഭവത്തിൽ പ്രകാശ് ഭീമപ്പ ഹെലവാർ (46), ഷാനൂർ സദാശിവ് ഹെലവാർ (35), കല്ലപ്പ മായപ്പ ഹെലവി (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

