ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തെലങ്കാന ഹൈക്കോടതി അനുവദിച്ച ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ നൽകിയ പരാതിയിൽ അസം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.(A major setback for Pawan Khera, Supreme Court stays anticipatory bail)
തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും, പവൻ ഖേരയ്ക്ക് അസമിലെ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് നിയമപരമായ ഇളവുകൾ തേടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവ് അസമിലെ കോടതിയിൽ ഖേര നൽകുന്ന ജാമ്യാപേക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കോടതി ഉറപ്പുനൽകി.
ഏപ്രിൽ 5-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ പവൻ ഖേര ഉന്നയിച്ച ആരോപണങ്ങളാണ് കേസിന് ആധാരം. ഇവർക്ക് ഒന്നിലധികം പാസ്‌പോർട്ടുകളുണ്ടെന്നും മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ ഇവർക്കുണ്ടെന്നുമാണ് ഖേര ആരോപിച്ചത്. ഇതിനെത്തുടർന്ന് തെറ്റായ പ്രസ്താവനകൾ നടത്തുക, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഗുവാഹത്തി ക്രൈംബ്രാഞ്ച് ഖേരയ്‌ക്കെതിരെ കേസെടുത്തു.

