ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മലവെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിലായി. മേഖലയിലെ ജനജീവിതം ദുരിതത്തിലായതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.(Kuttanad flood Worsens Relief Camps Opened in Alappuzha)
ചെങ്ങന്നൂരിൽ 12, കുട്ടനാട്ടിൽ 5, അമ്പലപ്പുഴയിലും കാർത്തികപ്പള്ളിയിലും രണ്ട് വീതം ക്യാമ്പുകളാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്. തലവടി, നെടുമ്പ്രം പഞ്ചായത്തുകളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ അഗ്നിരക്ഷാസേന ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
ഞായറാഴ്ച പുലർച്ചെയോടെയാണ് വെള്ളപ്പൊക്കം രൂക്ഷമായത്. ജലനിരപ്പ് ഉയർന്നതോടെ തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ 4 ഷട്ടറുകളും പൂർണമായും തുറന്നുവിട്ടു. തുടർച്ചയായി പെയ്ത മഴയിൽ അച്ചൻകോവിലാറും പമ്പയും കരകവിഞ്ഞതാണ് ജലനിരപ്പ് മൂന്നടിയോളം ഉയരാൻ കാരണമായത്.
നീരേറ്റുപുറം, പള്ളാത്തുരുത്തി, എടത്വ, കാവാലം തുടങ്ങിയ പ്രദേശങ്ങളിൽ നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. രണ്ടാംകൃഷി ഇറക്കാത്ത പാടശേഖര ബണ്ടുകളിൽ താമസിക്കുന്നവർ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗ്രാമീണ റോഡുകൾ മുങ്ങിയതും എ.സി. കനാലിലെ പാലങ്ങൾക്കടിയിൽ മാലിന്യവും മരച്ചില്ലകളും അടിഞ്ഞുകൂടിയതും ജലഗതാഗതത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്.
Story Summary
Severe waterlogging from Eastern runoff has submerged Kuttanad and Upper Kuttanad, forcing authorities to set up 21 relief camps in Alappuzha district. Rising water levels in the Pamba and Achenkovil rivers led to the opening of major spillway shutters at Thottappally and Thanneermukkom. Fire and Rescue services evacuated stranded residents using dinghies as key rural roads and waterways were heavily disrupted.


