റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിൽ ചെങ്കൽ ഖനനം നടത്തിയ സ്ഥലങ്ങളിലെ വലിയ കുഴികളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. കോടതി നിർദേശത്തെ തുടർന്ന് ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും, ഖനനം നടന്ന സ്ഥലങ്ങൾ ഇതുവരെ പൂർവസ്ഥിതിയിലാക്കാത്തതാണ് ആശങ്കയ്ക്ക് കാരണം (Mudakkozhimala Laterite Mining Pits Waterlogging). മുടക്കോഴിമലയുടെ താഴ്‌വാര മേഖലകളിൽ താമസിക്കുന്നവരാണ് മഴക്കാലത്ത് കൂടുതൽ ഭീതിയിലാകുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ ഖനനക്കുഴികളിൽ വലിയ തോതിൽ വെള്ളം ശേഖരിക്കുകയും മലയുടെ വിവിധ ഭാഗങ്ങളിലൂടെ വെള്ളം താഴേക്കുള്ള പ്രദേശങ്ങളിലേക്ക് ശക്തമായി ഒഴുകിയെത്തുകയും ചെയ്യുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് സമീപവാസികൾക്കും കൃഷിയിടങ്ങൾക്കും അപകടസാധ്യത സൃഷ്ടിക്കുന്നതായും അവർ ആശങ്ക പ്രകടിപ്പിച്ചു.
പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആരിഫ്, വൈസ് പ്രസിഡന്റ് എം.കെ. നൗഷാദ്, വാഴക്കാട് വില്ലേജ് ഓഫീസർ മനോജ് കുമാർ, സാമൂഹിക പ്രവർത്തകൻ അൽജമാൽ നാസർ, വി.എ. റഷീദ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഖനനക്കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും മഴവെള്ളം മലയിൽനിന്ന് താഴേക്കൊഴുകുന്നതും സംഘം നേരിൽ പരിശോധിച്ചു. തുടർന്ന് ഖനന ഉടമയെ ഫോണിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മനോജ് കുമാർ, ഖനനം നടത്തിയ സ്ഥലങ്ങളിലെ കുഴികൾ എത്രയും വേഗം മണ്ണിട്ട് നികത്തി പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകിയതായി അറിയിച്ചു. മഴക്കാലത്ത് അപകടസാധ്യത ഒഴിവാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഖനനം നടന്ന പ്രദേശങ്ങൾ പൂർവസ്ഥിതിയിലാക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നേരത്തെ നിരവധി ഖനന ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, നടപടികൾ കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഖനനസ്ഥലങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നിരീക്ഷണക്കുറവും അനാസ്ഥയുമാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഖനനക്കുഴികളിൽ കൂടുതൽ വെള്ളം ശേഖരിക്കാനും മലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വെള്ളം താഴ്‌വാരങ്ങളിലേക്ക് കുത്തിയൊഴുകാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത കണക്കിലെടുത്ത് ഖനനക്കുഴികൾ അടിയന്തരമായി മണ്ണിട്ട് നികത്തി പ്രദേശം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Summary: Residents living near Mudakkozhimala in Vazhakkad have raised concerns over rainwater accumulating in abandoned laterite mining pits. Following a site inspection, local panchayat representatives and the village officer directed the mining owner to urgently restore and fill the excavated areas to prevent possible hazards.


