ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണങ്ങൾക്ക് കൃത്യമായ നിയമപരമായ നിയന്ത്രണങ്ങളില്ലെന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ലംഘനത്തിന് വഴിവെക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പരമോന്നത കോടതി, വിഷയം പരിശോധിച്ച് ആവശ്യമായ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരുമായും പാർലമെന്റിനോടും ആവശ്യപ്പെട്ടു.(Supreme Court Urges Government To Enact Law Regulating Private Detective Agencies In India)
രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള ഒരു ദാമ്പത്യ തർക്ക കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി. ഭാര്യയുടെ വ്യക്തിജീവിതം പകർത്താൻ ഭർത്താവ് സ്വകാര്യ ഡിറ്റക്ടീവുകളെ ഉപയോഗിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതി ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതാ അവകാശത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്.
സ്വകാര്യ ഡിറ്റക്ടീവുകൾക്ക് പ്രവർത്തിക്കാനുള്ള അതിരുകൾ എന്തൊക്കെയാണ്? അവർ നിയമപരമായ പരിധികൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആർക്കാണ് ചുമതല? ഡിറ്റക്ടീവുകളുടെ നടപടികൾ മൂലം വ്രണപ്പെടുന്ന വ്യക്തികൾക്ക് പരാതി നൽകാൻ എന്ത് സംവിധാനമാണുള്ളത്? ഡിറ്റക്ടീവുകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ, ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ ഏത് രീതിയിൽ നിയന്ത്രിക്കപ്പെടണം എന്നതിൽ വ്യക്തത ആവശ്യമാണ്.
ക്വീൻസ്‌ലാന്റ് (ഓസ്‌ട്രേലിയ), ഒന്റാറിയോ (കാനഡ), നെതർലാൻഡ്‌സ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ സ്വകാര്യ അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുന്ന നിയമസംവിധാനങ്ങൾ ഇന്ത്യക്കും മാതൃകയാക്കാവുന്നതാണെന്ന് ബെഞ്ച് നിർദേശിച്ചു. സ്വകാര്യ ഡിറ്റക്ടീവുകളെ നിയന്ത്രിക്കുന്നതിനായി 2007-ൽ ‘പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസീസ് (റെഗുലേഷൻ) ബിൽ’ പാർലമെന്റിൽ കൊണ്ടുവന്നിരുന്നെങ്കിലും അത് നിയമമായി മാറിയിരുന്നില്ല. ബിസിനസ്സ് ആവശ്യങ്ങൾക്ക് മാത്രമായി ചുരുങ്ങാതെ വ്യക്തിഗത സ്വകാര്യത സംരക്ഷിക്കുന്ന തരത്തിൽ കടുത്ത വ്യവസ്ഥകളോടെ നിയമനിർമാണം ഉണ്ടാകണം. വിധിയുടെ പകർപ്പ് കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി, ലോ കമ്മീഷൻ ചെയർമാൻ എന്നിവർക്ക് ഉചിതമായ നടപടികൾക്കായി അയക്കാനും സുപ്രീം കോടതി നിർദേശിച്ചു.
Story Summary
Highlighting the absence of a legal framework for private detective agencies in India and its impact on the right to privacy, the Supreme Court has urged the Government and Parliament to examine the issue and consider legislation, referring to international models and the pending 2007 regulatory bill.


