തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.(Kerala Rain Update Yellow Alert In All Districts Moozhiyar Dam Red Alert Issued)
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരാൻ കാരണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മുൻകരുതലിന്റെ ഭാഗമായി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്ററിലെത്തി. വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് കക്കാട്ടാറിന്റെയും പമ്പാനദിയുടെയും ഇരു കരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടു. ജലനിരപ്പ് പരമാവധി ശേഷിയായ 192.63 മീറ്ററിലെത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. ഒരു കാരണവശാലും നദികളിൽ ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി.
Story Summary
Heavy rainfall is predicted to persist across Kerala today, with a yellow alert issued for all districts due to a coastal trough stretching from South Gujarat to North Kerala. With water levels rising in the Pamba River and Moozhiyar Dam reaching red alert status, authorities have issued high-level alerts for Ranni and Kozhencherry while advising fishermen to avoid going into the sea.


