പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ഏകോപനച്ചുമതലയുള്ള മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം പമ്പാ നദിയിൽ അതിതീവ്ര ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഒരു രാത്രി കൂടി ആശങ്കയുടേതാണെന്നും, ഈ പ്രതിസന്ധി ഘട്ടത്തിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ നിലവിൽ 95 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 3,568 പേർ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയബാധിതമായ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി മാത്രം 25,000 രൂപ വീതം ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിനായി ഒരു ലക്ഷം രൂപ വീതവും നൽകും. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക സംസ്ഥാന ക്യാബിനറ്റ് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
2018-ലെ മഹാപ്രളയത്തിന് ശേഷം നദികളിൽ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. കൂടാതെ, രണ്ടര വർഷമായി തുറന്നുകിടക്കുന്ന മണിയാർ ഡാമിന്റെ ഷട്ടർ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട മന്ത്രിമാരെ വിവരമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ആരോപണത്തിന് മറുപടി:
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ കോൺഗ്രസുകാരെ മാത്രം ഉൾപ്പെടുത്തി യോഗം വിളിച്ചു എന്ന പ്രതിപക്ഷ ആരോപണം മന്ത്രി പൂർണ്ണമായും തള്ളി. എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന്റെ ചിത്രങ്ങൾ പത്രസമ്മേളനത്തിൽ പുറത്തുവിട്ടുകൊണ്ടാണ് മന്ത്രി ഈ ആരോപണത്തിന് മറുപടി നൽകിയത്.
Story Summary: Minister P.C. Vishnunath has urged residents of Pathanamthitta to remain on high alert for Sunday night due to severe weather warnings from the Disaster Management Authority regarding the Pamba river basin. He emphasized unity across political lines in flood relief efforts, announced financial aid for ward cleaning and camp management, and dismissed the opposition’s claim that he held an exclusive meeting for Congress members by releasing photos of the all-inclusive official meeting.


