കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോഴിക്കോട് കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മാസിൻ ഇർഷ മരിച്ചു. നൗഷാദിന്റെയും ഷംനയുടെയും മകനാണ്.(North Kerala Rain Updates Toddler Dies In Kozhikode Waterlogging Kasaragod Flooded)
കാസർകോട് കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് നൂറിലേറെ വീടുകളിൽ വെള്ളം കയറി. അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും തുടരുകയാണ്.
മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. തടമ്പാട്ടുത്താഴം, കണ്ണാടിക്കൽ, പാലാഴി, കോട്ടൂളി മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വടകര മുക്കാളിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ 25 ക്യാമ്പുകളിലായി 400-ലേറെ പേർ കഴിയുന്നുണ്ട്. ചാലിപ്പുഴയിൽ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സരം റദ്ദാക്കി.
കണ്ണൂരിൽ മരം വീണും മേൽക്കൂര തകർന്നും ചിലർക്ക് പരിക്കേറ്റു. കൂത്തുപറമ്പിൽ കഴിഞ്ഞ ദിവസം കാണാതായ രാരിഷ് എന്ന യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫ, ചെറുപുഴയിൽ കാണാതായ രാജേഷ് എന്നിവർക്കായി തിരച്ചിൽ തുടരുന്നു. ജില്ലയിൽ 18 ക്യാമ്പുകളിലായി 600-ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒറ്റപ്പാലം-ഷൊർണൂർ മേഖലകളിൽ ഇരുകരകളും കൂട്ടിമുട്ടി. മലപ്പുറം വേങ്ങരയിൽ വീടിനു മുകളിലേക്ക് മണ്ണും കല്ലും പതിച്ചെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മലപ്പുറത്ത് 7 ക്യാമ്പുകളിലായി 129 പേരുണ്ട്. വയനാട്ടിൽ മഴ കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. എങ്കിലും മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
Story Summary
Although rain has abated in North Kerala, severe waterlogging continues to disrupt life. Tragically, a two-year-old child died after falling into a waterlogged courtyard in Kozhikode, while over 100 houses were flooded in Kasaragod, prompting authorities to maintain high vigilance.


