ആലപ്പുഴ: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ കുത്തിയൊഴുക്കിലും അപ്പർ കുട്ടനാടൻ മേഖലയിൽ പ്രളയഭീതി രൂക്ഷമാകുന്നു. മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പമ്പാ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി.(Mannar Flood, Pamba River Overflows Upper Kuttanad And Mannar Face Severe Flood Threat)
മാന്നാർ പഞ്ചായത്തിലെ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ, മണപ്പുറം എന്നീ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാവുക്കര, വള്ളക്കാലി ഭാഗങ്ങളിലെ ഇടറോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മാന്നാർ കുരട്ടിക്കാട് ആംബുലൻസ് പാലത്തിന്റെ പരുമല ഭാഗത്തെ അപ്രോച്ച് റോഡിൽ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കാരണം വരും മണിക്കൂറുകളിൽ ജലനിരപ്പ് ഇനിയും ഉയർന്നേക്കുമെന്ന മുന്നറിയിപ്പ് തീരദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മാന്നാർ മേഖലയിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും ജാഗ്രത പുലർത്തുന്നുണ്ട്.
Story Summary
Continuous heavy rain and inflow of floodwaters from the hills have raised the water level in the Pamba River, putting Upper Kuttanad and the western parts of Mannar at severe flood risk. Low-lying areas and approach roads, including the Kurattikad Ambulance Bridge, are inundated, triggering concerns among nearby residents.


