ആലപ്പുഴ: തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി (Vijith Death Case). ഹരിപ്പാട് സ്വദേശിയായ വിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ ആലപ്പുഴ എസ്.പിക്ക് പരാതി നൽകിയത്.
2025 ഡിസംബറിൽ കൃഷ്ണഗിരിയിൽ വെച്ച് വിജിത്ത് തൂങ്ങി മരിച്ചതായാണ് റായ്‌ക്കോട്ട പൊലീസ് അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയെന്ന് അവകാശപ്പെട്ട ഒരാൾ മൃതദേഹം ഏറ്റുവാങ്ങി ഹൊസൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മരണ വിവരം എട്ട് മാസത്തോളം ബന്ധുക്കളിൽ നിന്ന് മറച്ചുവെച്ചെന്നാണ് പരാതി.
തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന വിജിത്തിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ജോലി സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും അവിടെ കണ്ടെത്താനായില്ല. തുടർന്ന് റായ്‌ക്കോട്ട പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് വിജിത്ത് മരിച്ചതായുള്ള വിവരം ലഭിച്ചത്. മരണത്തിന്റെ യഥാർഥ സാഹചര്യങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മൃതശരീരം സംസ്കരിക്കുന്നതിനായി ഹരിപ്പാട് സ്വദേശിനിക്കൊപ്പം ചെങ്ങന്നൂർ സ്വദേശിയായ ഒരു വയോധികനും സഹായിയായി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വിജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിജിത്ത് അവിവാഹിതനായിരുന്നുവെന്നാണ് ബന്ധുക്കളുടെ വാദം.
സംഭവത്തിൽ ആലപ്പുഴ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Story Summary:
Relatives of an Alappuzha native who died in Tamil Nadu have raised suspicions over his death and filed a complaint with the SP. Police had reported the death as suicide, but relatives allege that the circumstances remain unclear and the information was hidden for months.


