ന്യൂഡൽഹി: വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി (IndiGo Dubai Mumbai Flight Emergency Landing). വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായി അധികൃതർ അറിയിച്ചു. ഇൻഡിഗോയുടെ 6E 1452 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിലെ കാർഗോ വിഭാഗത്തിൽ പുക കണ്ടെത്തിയതോടെ പൈലറ്റുമാർ രാജ്കോട്ട് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് രാജ്കോട്ട് വിമാനത്താവളം പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനം സുരക്ഷിതമായി ഇറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എല്ലാ യാത്രക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായി രാജ്കോട്ട് വിമാനത്താവള ഡയറക്ടർ ദിഗന്ത ബോറ അറിയിച്ചു.
“ദുബായിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന ഇൻഡിഗോ വിമാനം കാർഗോ ഹോൾഡ് ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം സുരക്ഷിതമായി ഇറങ്ങി, എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,” അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് വിമാനത്തിന്റെ സാങ്കേതിക പരിശോധനകൾ ഉൾപ്പെടെയുള്ള തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുക കണ്ടെത്താനുള്ള കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോ നിലവിൽ 80-ലധികം ആഭ്യന്തര റൂട്ടുകളിലും 30-ലധികം അന്താരാഷ്ട്ര സർവീസുകളിലും പ്രവർത്തിക്കുന്നു. എയർബസ് എ320, എ321 ശ്രേണിയിലുള്ള വിമാനങ്ങളും എ.ടി.ആർ 72-600 ടർബോപ്രോപ്പ് വിമാനങ്ങളുമാണ് കമ്പനി ഉപയോഗിക്കുന്നത്.
Summary: An IndiGo flight operating from Dubai to Mumbai made an emergency landing at Rajkot airport after smoke was detected in the cargo hold. All 194 passengers on board safely evacuated after the aircraft landed.


