തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. പ്രതികളെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.(Sabarimala Gold Theft Case SIT To Seek Custody Of PS Prashanth)
നിലവിൽ റിമാൻഡിലുള്ള ഇരുവരും തിരുവനന്തപുരം സ്‌പെഷ്യൽ ജയിലിലാണ്. 2019-ൽ നടന്ന സ്വർണ്ണക്കൊള്ള പുറത്തറിയാതിരിക്കാനും ക്രമക്കേടുകൾ മറച്ചുവെക്കാനുമാണ് 2025-ൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബോർഡ് തിരുവാഭരണത്തിലെ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിലേക്ക് കൊടുത്തയച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
അതേസമയം, കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിക്കൊണ്ട് പി.എസ്. പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബോർഡിന്റെ തീരുമാനപ്രകാരമാണ് കാര്യങ്ങൾ നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രശാന്തിനെയും അജികുമാറിനെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Story Summary
The Special Investigation Team (SIT) will move the Kollam Vigilance Court today seeking custody of former Travancore Devaswom Board President P.S. Prashanth and member A. Ajikumar in the Sabarimala gold theft case. SIT suspects that the board sent gold plates to Chennai in 2025 to cover up a previous gold theft from 2019. Both accused are currently in remand at the Thiruvananthapuram Special Jail.


